കട കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു
01:05 AM Jul 23, 2017 | Deepika.com
കൊച്ചി: പാലാരിവട്ടത്ത് മൊബൈൽ ഫോണ് ഷോറൂം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകൾ മോഷ്ടാക്കൾ കവർന്നു. കടയിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കും കാണാതായി. പാലാരിവട്ടം എസ്എൻ ജംഗ്ഷനിലെ ഐ ഹബ് മൊബൈൽ കടയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിലായിരുന്നു. ഷട്ടർ പൂർണമായി മുകളിലേക്ക് ഉയർത്താതെ ഒരാൾക്ക് കഷ്ടിച്ച് അകത്ത് നിരങ്ങിക്കയറാവുന്ന രീതിയിൽ താഴത്തെ ഭാഗം അകത്തേക്കു വളച്ചാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചിരിക്കുന്നത്. രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് ഷട്ടർ തുറന്നിരിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് പാലാരിവട്ടം പോലീസിൽ വിവരം അറിച്ചു. പൂക്കാട്ടുപടി സ്വദേശി സഫീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.