കോട്ടയം: റവന്യു ഓഫീസുകൾ പലതും അഴിമതിയുടെ കേന്ദ്രങ്ങളും കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളുമായി അധപതിച്ചിരിക്കുന്നുവെന്നും കൈക്കൂലി കൊടുക്കാതെ റവന്യു ഓഫീസുകളിൽ കാര്യങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. തലമുറകളായി കൈവശമിരുന്ന കരമടച്ചിരുന്ന ഭൂമി റീസർവേയുടെ മറവിൽ നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. സാധാരണ ജനങ്ങളെ നിരന്തരം ദ്രോഹിക്കുകയും സർക്കാർ രേഖകളിൽ തിരുത്തലുകളുണ്ടാക്കി വൻ ഭൂമാഫിയകൾക്ക് പാദസേവചെയ്യുന്നവരായി റവന്യൂ ഉദ്യോഗസ്ഥർ മാറിയിരിക്കുന്നത് സർക്കാർ ഗൗരവമായി കാണണം.
കൈവശഭൂമിക്ക് നികുതിവാങ്ങാൻ വിസമ്മതിച്ച് നിരന്തരം പീഡിപ്പിക്കപ്പെട്ട് ചെന്പനോടയിലെ വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്തിട്ട് 24 മണിക്കൂറിനുള്ളിൽ കളക്ടർ ഇടപെട്ട് കരമടച്ച രസീത് നൽകിയപ്പോൾ റവന്യൂ ഉദ്യോഗസ്ഥരുടെ വൻ അഴിമതിയും കൃത്യവിലോപവും കഴിഞ്ഞ നാളുകളിലെ കെടുകാര്യസ്ഥതയുമാണ് പുറത്തുവന്നത്.
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നുള്ള റവന്യൂ സെക്രട്ടറിയുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട ദിവസം തന്നെയാണ് ആലുവ ചൂർണിക്കര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലിക്കേസിൽ പോലീസ് ഓടിച്ചിട്ട് പിടിച്ചത്.
പതിറ്റാണ്ടുകളായി കൈവശം വച്ച് കൃത്യമായി നികുതിയടച്ച് കൃഷിചെയ്തുപോന്ന കോഴിക്കോട് പുതുപ്പാടിയിലെ കർഷകർക്ക് ഭൂമിയുടെ കരമടയ്ക്കൽ ഇപ്പോൾ നിഷേധിച്ചിരിക്കുന്നത് ധിക്കാരപരമാണ്. സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തി പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ പുതുപ്പാടിയിലെ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇൻഫാം ഉൾപ്പെടെയുള്ള കർഷകപ്രസ്ഥാനങ്ങൾ സമരം ഏറ്റെടുക്കുമെന്നും വി.സി. സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.
റവന്യു ഓഫീസുകളേറെയും അഴിമതി കേന്ദ്രങ്ങളെന്ന് ഇൻഫാം
12:35 AM Jul 23, 2017 | Deepika.com