പുണ്യവഴിയേ - 3
കോട്ടയം : മലബാർ കുടിയേറ്റമണ്ണിൽ അൽഫോൻസാമ്മയോടുള്ള ഭക്തി പ്രചരിപ്പിച്ചത് തലശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവാണ്. അൽഫോൻസാമ്മയെ അടുത്തറിയാനും ആ സഹോദരിക്ക് വിശുദ്ധ കുർബാന നൽകാനുമുള്ള ഭാഗ്യം പിതാവിന് ലഭിച്ചിരുന്നു. പാലാ രൂപതയിലെ കുടക്കച്ചിറ സെന്റ് ജോസഫ്സ് ഇടവകാംഗമായിരുന്നു മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി. കുടിയേറ്റക്കാർക്കായി തലശേരി രൂപത സ്ഥാപിതമായപ്പോൾ പ്രഥമ ബിഷപ്പായി വള്ളോപ്പിള്ളിയച്ചനെയാണ് നിയമിച്ചത്. മലബാറിന്റെ മോശ എന്ന് വള്ളോപ്പിള്ളി പിതാവ് അറിയപ്പെടുന്നു.
കുടിയേറ്റത്തിന്റെ ഒന്നാം പാദത്തിൽ, അതായത് 1963 ജൂലൈ 28ന് അൽഫോൻസാമ്മയുടെ 17-ാം ചരമവാർഷിക വേളയിൽ വള്ളോപ്പിള്ളി പിതാവ് തലശേരിയിലെ കുട്ടികൾക്കായി ഇങ്ങനെ എഴുതി: ’നിങ്ങളുടെ ആവശ്യങ്ങളിലും പ്രയാസങ്ങളിലും അൽഫോൻസാമ്മയുടെ സഹായം അപേക്ഷിക്കുക... ദൈവത്തിന് ഇഷ്ടമെങ്കിൽ അൽഫോൻസാമ്മയെ പുണ്യവതിയെന്നു പേരുവിളിക്കുവാൻ ഇടയാക്കണമേയെന്നു പ്രാർഥിക്കുക.’ അൽഫോൻസാമ്മയെക്കുറിച്ച് മാർ വള്ളോപ്പിള്ളി എഴുതിയ വാക്കുകൾ ഇങ്ങനെ: ഞാൻ അൽഫോൻസാമ്മയുമായി സംസാരിക്കുകയും അസുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. അസുഖത്തെക്കുറിച്ചു ചോദിക്കുന്പോഴൊക്കെ ഒന്നും സാരമില്ല എന്ന മറുപടിയാണ് എനിക്കു ലഭിച്ചിരുന്നത്. ശാരിരികവും മാനസികവുമായ വലിയ വേദന അനുഭവിച്ചിരുന്നപ്പോൾപോലും അവരുടെ മുഖം പ്രസന്നമായിരുന്നുദേഹത്തെ തൊലി എല്ലാം വടുകെട്ടി ഉരിഞ്ഞുപോരുന്ന രോഗാവസ്ഥ. എന്നാൽ, പഴുപ്പോ ദുർഗന്ധമോ ഉണ്ടായിരുന്നില്ല. മുഖത്തും കൈപ്പത്തിയിലും പാദത്തിലും യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല’.
അൽഫോൻസാമ്മയുടെ മധ്യസ്ഥതയാൽ വയനാട്ടിൽ ഒരു കുട്ടിക്കുണ്ടായ അത്ഭുതരോഗശാന്തിക്കും വള്ളോപ്പിള്ളി പിതാവ് സാക്ഷ്യം വഹിച്ചു. ഒരിക്കൽ പിതാവ് വയനാട്ടിലെ കല്ലോടിയിൽ ഇടവക സന്ദർശനത്തിനു പോയപ്പോൾ പത്തു വയസുള്ള അബ്ദുള്ള എന്ന കുട്ടിയെ കാണാനിടയായി. രണ്ടു പാദങ്ങളും നേരേ തിരിഞ്ഞിരുന്ന അബ്ദുള്ള വടിയുടെ സഹായത്താലാണ് നടന്നിരുന്നത്.
ആ കുട്ടിയെ അടുത്തു വിളിച്ച് പിതാവ് അൽഫോൻസാമ്മയുടെ ഒരു പടം കൊടുത്തിട്ടു പറഞ്ഞു. ഇതിലുള്ള പ്രാർഥന മുടങ്ങാതെ ചൊല്ലണം. കാല് നേരേയാകും. പിതാവിന്റെ നിർദേശപ്രകാരം അൽഫോൻസാമ്മയുടെ ചിത്രം നോക്കി മുടങ്ങാതെ പ്രാർഥിച്ച കുട്ടിയുടെ പാദങ്ങൾ നേരെയായി. ആദ്യം ഒരു കാലും തുടർ ദിവസങ്ങളിൽ മറ്റേ കാലും സാധാരണ പോലെയായി. അബ്ദുള്ളയും അവന്റെ പിതാവുംകൂടി വൈകാതെ തലശേരി അരമനയിലെത്തി വള്ളോപ്പിള്ളി പിതാവിനെ കണ്ട് സക്ഷ്യം നൽകി. സംഭവങ്ങൾ ഇവരിൽനിന്ന് എഴുതി ഒപ്പിട്ടുവാങ്ങിയ പിതാവ് ഇക്കാര്യങ്ങൾ പാലായിൽ അൽഫോൻസാമ്മയുടെ നാമകരണ കോടതിയിലേക്ക് അയച്ചുകൊടുത്തു. മലബാറിൽ അൽഫോൻസാമ്മയോടുള്ള ഭക്തി പ്രചരിക്കാൻ ഈ അത്ഭുതസൗഖ്യം വലിയൊരു അടയാളമായി മാറി. ഇടയലേഖനങ്ങൾ, കത്തുകൾ, പ്രസംഗങ്ങൾ എന്നിവയിലൂടെ കാലങ്ങളോളം അൽഫോൻസാമ്മയോടു ഭക്തി വള്ളോപ്പിള്ളി പിതാവ് പ്രചരിപ്പിച്ചു. താമരശേരി രൂപത സ്ഥാപിതമായപ്പോൾ രൂപതയുടെ മധ്യസ്ഥയായി പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി അൽഫോൻസാമ്മയെ പ്രഖ്യാപിച്ചതിനു പിന്നിലും വള്ളോപ്പിള്ളി പിതാവിന്റെ പ്രചോദനമുണ്ടായിരുന്നു.
കോളയാട് അൽഫോൻസാ ദേവാലയം വള്ളോപ്പിള്ളി പിതാവിന്റെ സമ്മാനം
12:35 AM Jul 23, 2017 | Deepika.com