കാളികാവ്: കുടുംബവഴക്കിനെ തുടർന്നു ബന്ധുവിനെ കൊലപ്പെടുത്താൻ ചാവേറായെത്തി. ബന്ധുരക്ഷപ്പെട്ടു ചാവേറിനു പൊട്ടിത്തെറിച്ചു ദാരുണഅന്ത്യം. മലപ്പുറം ജില്ലയിലെ വണ്ടൂർ വാണിയന്പലം പെട്രോൾപന്പിനു മുൻവശത്തെ വർക്കുഷോപ്പിൽ ഇന്നലെ രാവിലെ ഒന്പതിനാണ് സംഭവം. ഏമങ്ങാട് ചേനപ്പടി സലീം (63) ആണ് പൊട്ടിത്തെറിച്ചു മരിച്ചത്. ബന്ധുവായ തണ്ടുപാറക്കൽ ഷറഫുദീൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ജലാറ്റിൻസ്റ്റിക്കും ഡിറ്റണേറ്ററുമാണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. ശരീരത്തിൽ കെട്ടിവച്ച സ്ഫോടക വസ്തുക്കളുമായാണ് സലീം ഷറഫുദീന്റെ വർക്കുഷോപ്പിലെത്തിയത്. വാക്കേറ്റത്തെത്തുടർന്നു ആദ്യം കത്തിയെടുത്തു സലീം ഷറഫുദീനെ കുത്താൻ ശ്രമിച്ചു. ഇതു തടഞ്ഞപ്പോഴാണ് ഷറഫുദീനു പരിക്കേറ്റത്. ബഹളം കേട്ടു തൊട്ടടുത്ത കടയിൽ നിന്നു ജീവനക്കാർ ഓടിയെത്തിയപ്പോൾ സലീം ഷറഫുദീനെ ബലമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്നു ഷറഫുദീനെ വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സലീമിന്റെ ശരീരത്തിൽ നിന്നു പുക ഉയരുന്നതു കണ്ട ജീവനക്കാർ ഓടിരക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ഉഗ്ര ശബ്ദത്തോടെ സലീം പൊട്ടിത്തെറിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ മുഴുവൻ ചിതറിവീണു.
സുൽത്താൻബത്തേരി സ്വദേശിയായ സലീം മുപ്പതു വർഷമായി ഏമങ്ങാട്ടിലാണ് താമസം. മതം മാറി തണ്ടുപാറക്കൽ അയിഷയെ വിവാഹം ചെയ്തു. ഇതിൽ മൂന്നു മക്കളുണ്ട്. ഷറഫുദീന്റെ അമ്മായിയാണ് അയിഷ. അഞ്ചു വർഷമായി അയിഷയുമായി പിണങ്ങി വാണിയന്പലത്ത് തനിച്ചു വാടകക്ക് താമസിക്കുകയായിരുന്നു. അതിനിടെ മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു നിക്കാഹിനു കൈ കൊടുക്കാൻ സലീം വിസമ്മതിച്ചിരുന്നു. പിന്നീട് വിവാഹം നടത്തിയതിൽ കടുത്ത എതിർപ്പുമായി സലീം രംഗത്തു വന്നു. പലപ്പോഴായി ഷറഫുദീനെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പാറ പൊട്ടിക്കുന്ന ജോലിയാണ് സലീം ചെയ്തിരുന്നത്. ഇവിടെ നിന്നാണ് സ്ഫോടകവസ്തു ശേഖരിച്ചതായി കരുതുന്നത്. ഷറഫുദീനെ കുത്തിക്കൊന്നു സ്വയം പൊട്ടിത്തെറിക്കാക്കാനുള്ള ശ്രമമാണെന്നാണ് സലീം നടത്തിയത്. വണ്ടൂർ സിഐയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ബന്ധുവിനെ കൊലപ്പെടുത്താൻ ചാവേറായെത്തി ബന്ധു രക്ഷപ്പെട്ടു; ചാവേർ പൊട്ടിത്തെറിച്ചു
10:40 PM Jul 22, 2017 | Deepika.com