കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യതെളിവായ മൊബൈൽ ഫോണ് കണ്ടെടുക്കാൻ പോലീസ് വ്യാപക തെരച്ചിൽ നടത്തവേ ഫോണ് നശിപ്പിക്കപ്പെട്ടതായി സൂചന. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തനിക്കു കൈമാറിയെന്നും ഇതു നശിപ്പിച്ചതായും സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ മൊഴി നൽകിയതായാണ് അറിയുന്നത്.
പ്രതീഷ് ചാക്കോയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിൽനിന്നാണു കേസിൽ സുപ്രധാനമായേക്കാവുന്ന ഈ മൊഴി പോലീസിനു ലഭിച്ചത്. എന്നാൽ, ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകാൻ അന്വേഷണസംഘം തയാറായിട്ടില്ല.
പൾസർ സുനി ഫോണ് നൽകിയെന്നും ഇതു തന്റെ ജൂണിയറായ രാജു ജോസഫിനു കൈമാറിയെന്നും അദ്ദേഹം ഫോണ് നശിപ്പിച്ചുകളഞ്ഞെന്നും പ്രതീഷിന്റെ മൊഴിയിലുള്ളതായാണു വിവരം. ഫോണ് കത്തിച്ചുകളഞ്ഞതായാണത്രേ മൊഴി നൽകിയിട്ടുള്ളത്. അങ്ങനെയെങ്കിൽ കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ചതിനും അതിനു കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്ക്കെതിരേ പോലീസ് കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കും.
അതേസമയം, പ്രതീഷിന്റെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്നാണു വിവരം. ഇത്തരത്തിൽ മൊഴി നൽകിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണോയെന്നും പോലീസ് സംശയിക്കുന്നു.
ഒളിവിലായിരുന്ന പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയതിനെത്തുടർന്നു കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ചോദ്യംചെയ്തത്.
ആലുവ പോലീസ് ക്ലബ്ബിൽ അന്വേഷണ സംഘത്തിനു മുന്പാകെ ഹാജരായ പ്രതീഷിനെ ചോദ്യംചെയ്യലിനുശേഷം രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
തന്റെ അഭിഭാഷകന്റെ കൈവശം ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഏൽപ്പിച്ചുവെന്നായിരുന്നു പൾസർ സുനി പോലീസിനു മൊഴി നൽകിയിരുന്നത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെങ്കിലും കേസിന്റെ വിവരങ്ങൾ വ്യക്തമായി അറിയാവുന്നയാളാണു പ്രതീഷെന്നാണു പോലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകണമെന്നു നേരത്തെ അന്വേഷണ സംഘം അറിയിച്ചിരുന്നെങ്കിലും ഒളിവിൽ പോവുകയായിരുന്നു.
ഇതേത്തുടർന്നു പ്രതീഷ് ചാക്കോയുടെ ഓഫീസിൽ ഉൾപ്പെടെ പോലീസ് റെയ്ഡ് നടത്തി. കൂടാതെ ജൂണിയറായ രാജു ജോസഫിനെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യുകയും ഇയാളിൽനിന്ന് ഒരു മെമ്മറി കാർഡ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിനു ലഭിച്ച മെമ്മറി കാർഡ് ശൂന്യമായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇതിനകംതന്നെ ആരോപണവും ഉയർന്നിട്ടുണ്ട്. ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത്തരത്തിലുള്ള ആരോപണങ്ങൾക്കു വ്യക്തതയുണ്ടാകൂ.
ഇതിനിടെ, തെളിവ് നശിപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇന്നലെ ഉച്ചയോടെ ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തതെന്നാണു വിവരം.
നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യതെളിവായ മൊബൈൽ നശിപ്പിക്കപ്പെട്ടതായി സൂചന
02:58 AM Jul 22, 2017 | Deepika.com