കൊച്ചി: ആറുവർഷംമുന്പ് മറ്റൊരു നടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ കൃത്യം നടത്താൻ ഉപയോഗിച്ച വാഹനം തമിഴ്നാട്ടിലെന്നു പോലീസ്. കേസിലെ പ്രധാന പ്രതി സുനിൽ കുമാർ എന്ന പൾസർ സുനി ഒഴികെയുള്ളവരെ കസ്റ്റഡിയിൽ ലഭിക്കാനായി പോലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഈ വിവരമുള്ളത്.
പ്രതികൾ നടിയെ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം തമിഴ്നാട്ടിലേക്കു കടത്തിയതിനാൽ ഇതു കണ്ടെത്തി കസ്റ്റഡിയിലെടുക്കണമെന്നും നടി തിരുവനന്തപുരത്താണു താമസിക്കുന്നതെന്നതിനാൽ അവിടെ എത്തിച്ചു പ്രതികളെ തിരിച്ചറിയേണ്ടതുണ്ടെന്നും പറഞ്ഞാണു കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്കാണു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ചാവക്കാട് പുന്നയൂർകുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊന്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവരെയാണു മജിസ്ട്രേറ്റ് സലീനാ വി.ജി. നായർ പോലീസ് കസ്റ്റഡിയിൽ നൽകിയത്. പ്രതികളെ തിങ്കളാഴ്ച രാവിലെ 11ന് തിരികെ കോടതിയിൽ ഹാജരാക്കണം. കേസിലെ മുഖ്യസൂത്രധാരൻ പൾസർ സുനിയുടെ സാന്നിധ്യത്തിൽ ഇവരെയും ചോദ്യം ചെയ്യണമെന്ന അപേക്ഷയും കോടതി പരിഗണിച്ചു.
ഇതിനിടെ, കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ഒന്നിച്ചിരുത്തി പോലീസ് ചോദ്യംചെയ്തു. ഇന്നലെ വൈകിട്ടോടെ സെൻട്രൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ വാഹനം എവിടെയെന്നതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. പ്രതികളിൽ ഒരാളായ കണ്ണൂർ സ്വദേശി സുനീഷാണു വാഹനം ഏർപ്പാടാക്കിയതെന്നും രണ്ടു ദിവസത്തിനകം വാഹനം റിക്കവറി ചെയ്യാൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലിൽ വാഹനത്തെക്കുറിച്ചു ള്ള ചില സൂചനകൾ പോലീസി നു ലഭിച്ചിരുന്നുവെങ്കിലും കൂടു തൽ വെളിപ്പെടുത്തലുകൾക്ക് അധികൃതർ തയാറായിരുന്നില്ല.
ആറു വർഷം മുൻപത്തെ തട്ടിക്കൊണ്ടുപോകൽ: വാഹനം തമിഴ്നാട്ടിലെന്നു പോലീസ്
02:58 AM Jul 22, 2017 | Deepika.com