തൃശൂർ: നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ പണിതിരിക്കുന്നതു 35 സെന്റ് സ്ഥലം പുറന്പോക്ക് കൈയേറിയാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പൂഴ്ത്തിവച്ചതായി കണ്ടെത്തി.
ഹൈക്കോടതി നിർദേശപ്രകാരം രണ്ടുവർഷം മുന്പാണ് ലാൻഡ് റവന്യൂ കമ്മീഷണർ അന്നു ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയയ്ക്കു റിപ്പോർട്ട് നല്കിയത്. എന്നാൽ, ഈ റിപ്പോർട്ട് പൂഴ്ത്തിവച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശ പ്രകാരം ഇപ്പോഴത്തെ ജില്ലാ കളക്ടർ എ. കൗശിഗൻ നടത്തിയ അന്വേഷണത്തിലാണു ക്രമക്കേട് സംബന്ധിച്ച് 2015 നവംബർ 24ന് ലാൻഡ് റവന്യൂ കമ്മീഷണർ അന്നത്തെ കളക്ടർക്കു റിപ്പോർട്ട് നല്കിയതായി കണ്ടെത്തിയിരിക്കുന്നത്. 35 സെന്റ് സ്ഥലം തോടു പുറന്പോക്കും ബാക്കിയുള്ള സ്ഥലം വലിയതന്പുരാൻ കോവിലകം വകയാണെന്നുമാണു രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപിന് ഈ സ്ഥലം നല്കിയപ്പോൾ വ്യാപകമായ ക്രമക്കേടു നടന്നിട്ടുണ്ടെന്നു ലാൻഡ് റവന്യൂ കമ്മീഷണർ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും അതു പൂഴ്ത്തിവച്ചതു സംബന്ധിച്ച് അന്വേഷിക്കാനാണു മന്ത്രി നിർദേശിച്ചിട്ടുള്ളത്.
ഡി സിനിമാസിന്റെ പുറന്പോക്ക് കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ട് പൂഴ്ത്തി
02:50 AM Jul 22, 2017 | Deepika.com