കൊച്ചി: ഇറച്ചിക്കോഴി വില കിലോഗ്രാമിന് 87 രൂപയാക്കണമെന്നതു കോഴിക്കച്ചടവക്കാരോടുള്ള അഭ്യർഥനയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ഇറക്കിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ. കോഴിയുടെ വില കുറയ്ക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിനെതിരേ ഓൾ കേരള പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണു സർക്കാർ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
കോഴിവില വളരെ കൂടുതലാണെന്നാണു സർക്കാരിന്റെ നിലപാട്. ജൂണ്‍ 30നു 103 രൂപയായിരുന്നു വില. പിന്നീട് ഇതു പടിപടിയായി ഉയർന്നു. വിലയുടെ 14.5 ശതമാനം ആയിരുന്ന നികുതി ജിഎസ്ടി വന്നതോടെ ഇല്ലാതായി. ഈ സാഹചര്യത്തിൽ നികുതിയിനത്തിലുള്ള ലാഭം പൊതുജനത്തിനു ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണു വില കിലോഗ്രാമിന് 87 രൂപയായി കുറയ്ക്കാൻ നിർദേശിച്ചത്.
ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനാണ് ഇത്തരമൊരു നിർദേശം വാക്കാൽ മുന്നോട്ടു വച്ചതെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, കോഴിവില കുറയാത്തതിനു കാരണം നികുതിയല്ലെന്നും ഇവയുടെ ലഭ്യതക്കുറവാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരിന്റെ നിർദേശം ചെറുകിട കോഴിക്കച്ചവടക്കാർക്കു പ്രതിദിനം 1,000 രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി വിധി പറയാനായി മാറ്റി.
ഇറച്ചിക്കോഴി വില 87 രൂപ ആക്കണമെന്നത് അഭ്യർഥന മാത്രം: സർക്കാർ
02:50 AM Jul 22, 2017 | Deepika.com