കൊച്ചി: സ്വാശ്രയമേഖലയിൽ പുതിയ കോളജുകളും കോഴ്സുകളും അനുവദിക്കേണ്ടെന്ന സർക്കാർ ഉത്തരവു റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. കഴിഞ്ഞ ഓഗസ്റ്റ് 22 ലെ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരേ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
സർക്കാരിന്റെ ഉത്തരവ് അംഗീകരിച്ചാൽ സ്വാശ്രയ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവകാശം ഇല്ലാതാകുമെന്നു കോടതി വിലയിരുത്തി. സർക്കാർ ഇത്തരത്തിലാണു നയതീരുമാനം എടുക്കുന്നതെങ്കിൽ അതു മൂല്യവത്താകില്ല. വിദ്യാഭ്യാസം നേടാനും നൽകാനുമുള്ള അവകാശത്തെ നയതീരുമാനത്തിലൂടെ നിഷേധിക്കാനാവില്ല. നിയമ നിർമാണത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ.
ഇത്തരം നിരോധനം ഭാവിയിൽ സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു തടസമാകും. സ്വാശ്രയ സ്ഥാപനങ്ങൾ കൂണുപോലെ പൊട്ടിമുളയ്ക്കുന്ന സാഹചര്യമാണെന്നു സർവകലാശാലയുടെ അഭിഭാഷകൻ വാദിക്കുന്നു. ഇതിൽ തെറ്റു പറയാനാവില്ല. ആവശ്യക്കാരുള്ളതിനാലാണ് ഇത്തരം സ്ഥാപനങ്ങളുണ്ടാവുന്നത്. ആവശ്യമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കോടികൾ മുടക്കാൻ ആരും തയാറാവില്ല. സ്വാശ്രയ സ്ഥാപനങ്ങൾക്കു സ്വന്തം നിലയിൽ സാന്പത്തിക നിലനിൽപ്പ് കണ്ടെത്തേണ്ടതുണ്ട്. ഇതിൽ നല്ലതേതെന്ന് അവർക്ക് അറിയാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ കുറവുണ്ടായാൽ പൊതുജനത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങളെ അതു ബാധിക്കും. ഏതു കോളജിൽ ചേരണം, എന്തു പഠിക്കണമെന്നൊക്കെ തീരുമാനിക്കേണ്ടതു വിദ്യാർഥികളും രക്ഷിതാക്കളുമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേരളം സന്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമാണെങ്കിലും കോളജ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇങ്ങനെയല്ല. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറയുന്നതുമൂലം വിദ്യാർഥികൾ അന്യസംസ്ഥാനത്തേക്കു പഠിക്കാൻ പോകുന്ന സ്ഥിതിയുണ്ട്. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസസ്ഥാപനങ്ങൾ സർവകലാശാലകൾക്കു കീഴിലാണ്.
എംജി സർവകലാശാലയുടെ ചട്ടമനുസരിച്ചു കോളജുകൾക്ക് അഫിലിയേഷൻ നൽകേണ്ടതു സർവകലാശാലയാണ്. കോളജ് തുടങ്ങാനുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കി മാനേജ്മെന്റ് സർവകലാശാലയ്ക്ക് അപേക്ഷ നൽകുന്നു. അപേക്ഷകൾ നിയമാനുസൃതം പരിഗണിച്ചു പരിശോധന നടത്തേണ്ടതും സർവകലാശാലയാണ്. ഇവിടെ അവസാന ഘട്ടത്തിൽ മാത്രമാണു സർക്കാരിനു പങ്കുള്ളത്. ഈ ഘട്ടത്തിൽ അനുമതി നൽകരുതെന്നു സർക്കാർ പറയുന്നെങ്കിൽ അതിനു ഗൗരവമുള്ള കാരണമുണ്ടാകണം. മതിയായ കാരണമില്ലാതെ സർക്കാരിന് അഫിലിയേഷൻ നിഷേധിക്കാൻ കഴിയില്ല. വൻതുകയും സമയവും ചെലവിട്ടു കെട്ടിടം നിർമിച്ച്, നിയമനങ്ങൾ നടത്തി, അഫിലിയേഷനുള്ള അപേക്ഷ നൽകുന്പോൾ ആ ഘട്ടത്തിൽ അനുമതി നിഷേധിക്കാൻ സർക്കാരിന് അധികാരമില്ല.
അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ സർക്കാരിനു കഴിയും. ഇതു പരിശോധിച്ചു നിലവാരം ഉറപ്പാക്കേണ്ട ബാധ്യത സർവകലാശാലയ്ക്കാണ്. ഇത്തരത്തിൽ സർവകലാശാല നിലവാരം ഉറപ്പാക്കിയാൽ അഫിലിയേഷൻ നിഷേധിക്കണമെന്നു പറയാൻ സർക്കാരിനു കഴിയില്ല- കോടതി വ്യക്തമാക്കി.
പുതിയ സ്വാശ്രയ കോളജ്: സർക്കാർ ഉത്തരവു റദ്ദാക്കിയതു ശരിവച്ചു
02:49 AM Jul 22, 2017 | Deepika.com