കോഴിക്കോട്: എഴുത്തുകാരന് കെ.പി. രാമനുണ്ണിക്കു വധഭീഷണി. ആറു മാസത്തിനകം മതം മാറിയില്ലെങ്കില്‍ പ്രഫ. ടി.ജെ. ജോസഫിനെ ചെയ്തതു പോലെ വലതുകൈയും ഇടതുകാലും വെട്ടിക്കളയുമെന്നാണു ഭീഷണി. മതം മാറാന്‍ കാഫിറുകള്‍ക്ക് ആറു മാസമാണു സമയം നല്‍കുന്നതെന്നും അതിനുമുമ്പ് മാറാത്തവരെ കഴുത്തറക്കണമെന്നാണെന്നും ആറു മാസം നല്‍കുകയാണെന്നുമാണ് കത്തിലുള്ളത്.
ഒരു മലയാള പത്രത്തില്‍ എഴുതിയ ലേഖനമാണു ഭീഷണിക്കത്തിനിടയാക്കിയത്. ലേഖനത്തില്‍ ഇസ്ലാമിനെ വിമര്‍ശിക്കുകയാണെന്നും തീവ്ര വർഗീയവാദിയായ ഹിന്ദുവിനേക്കാള്‍ അപകടകാരിയാണ് രാമനുണ്ണിയെന്നും അതുകൊണ്ട് ഒരു ദാക്ഷിണ്യവും കാണിക്കാന്‍ തയാറല്ലെന്നും കത്തിലുണ്ട്. ഹിന്ദുമതവും ഇസ്ലാം മതവും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്നിട്ടും കരിങ്കല്ലിനെയും പശുവിനെയും പോത്തിനെയും എലിയെയും ദൈവമായി ആരാധിക്കുന്ന ഹിന്ദുമതത്തെയും ഏക ദൈവത്തെ ആരാധിക്കുന്ന ഇസ്ലാമിനെയും താരതമ്യപ്പെടുത്തിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്നും കത്തില്‍ പറയുന്നു.
മുസ്ലിംകള്ക്ക് അനുകൂലമാണെന്നു വരുത്തിത്തീര്‍ക്കാന്‍ രാമനുണ്ണി ശ്രമം നടത്തുന്നുണ്ടെങ്കിലും അതെല്ലാം അടവാണെന്ന് മനസിലാക്കാനുള്ള ബുദ്ധിയുണ്ടെന്നും കത്തില്‍ പറയുന്നു. ലേഖനത്തിലെ വരികള്‍ക്കിടയിലൂടെ ഇസ്ലാമിക ധര്‍മശാസ്ത്രത്തെ വിമര്‍ശിക്കുകയും ഇസ്ലാമിന്റെ പേരില്‍ പല കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.
അസഭ്യസൂചനകളോടെയാണ് രാമനുണ്ണിയെ കത്തില്‍ പലയിടത്തും അഭിസംബോധന ചെയ്യുന്നത്. മതം മാറി മുസ്ലിം ആകാന്‍ തയാറാകണമെന്നും അങ്ങനെ ചെയ്യാതെ ഒരു പത്തായപ്പുരയിലും ഒളിച്ചിരിക്കാന്‍ പറ്റില്ലെന്നും മതം മാറിയില്ലെങ്കില്‍ അള്ളാഹുവിന്റെ ശിക്ഷാവിധി നടപ്പിലാക്കുമെന്നും കത്തില്‍ തുടർന്നു പറയുന്നു.
കെ.പി. രാമനുണ്ണിക്കു വധഭീഷണി
02:49 AM Jul 22, 2017 | Deepika.com