മലപ്പുറം: മെഡിക്കൽ കോളേജ് കോഴ വിവാദത്തിനു പിന്നാലെ ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽനാഥ് പത്തുലക്ഷം രൂപ കൈപ്പറ്റിയതായി ആരോപണം. മഞ്ചേരി കരുവന്പ്രം വെസ്റ്റിലെ വേതനാട്ട് വീട്ടിൽ ഔസേഫ് മേയിലാണ് മഞ്ചേരി സിഐക്കു പരാതി നൽകിയത്.
പണം തിരികെ നൽകാമെന്ന ഉറപ്പിൽ രശ്മിൽനാഥിനെതിരേ പോലീസ് കേസെടുത്തിട്ടില്ല. ബാങ്ക് പരീക്ഷ എഴുതിയ മകനെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു വാഗ്ദാനമേകി മഞ്ചേരി വലിയട്ടിപ്പറന്പിലെ കുട്ടൻ, പുൽപ്പറ്റ സ്വദേശി സേതുമാധവൻ എന്നിവർ പാണ്ടിക്കാട്ടെ രശ്മിൽനാഥിന്റെ വീട്ടിലെത്തിച്ചു പത്തുലക്ഷം രൂപ മുൻകൂറായി ആവശ്യപ്പെട്ടു. പെൻഷൻ എഫ്ഡിയിൽനിന്ന് മാർച്ച് 13ന് സേതുമാധവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തു. റാങ്ക് ലിസ്റ്റിൽ മകൻ ഉൾപ്പെടാത്തതിനെത്തുടർന്നു പണം തിരികെനൽകാമെന്ന് അറിയിച്ചെങ്കിലും ഇതു ലഭിച്ചില്ല. തുക സേതുമാധവൻ തിരിച്ചുനൽകിയെന്നാണു രശ്മിൽനാഥ് പറഞ്ഞത്. എന്നാൽ, കുട്ടനും സേതുമാധവനും ഫോണ് എടുക്കുന്നില്ലെന്നും ഔസേഫ് നൽകിയ പരാതിയിൽ പറയുന്നു. പരാതി പ്രകാരം പോലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയിരുന്നു. കേസെടുക്കരുതെന്നും പണം തിരിച്ചുകിട്ടണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യമെന്നു സിഐ എൻ.വി. ഷൈജു പറഞ്ഞു. രണ്ടു ഗഡുക്കളായി പണം നൽകാമെന്ന ധാരണയിൽ അഞ്ചുലക്ഷം രൂപ ലഭിച്ചെന്ന് ഔസേഫ് അറിയിച്ചതായി സിഐ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ ബിജെപി സ്ഥാനാർഥിയായിരുന്നു രശ്മിൽനാഥ്. ആരോപണം ബിജെപി ജില്ലാകമ്മിറ്റിയംഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതുവരെ പോലീസ് വിളിപ്പിച്ചിട്ടില്ലെന്നും രശ്മിൽനാഥ് പറഞ്ഞു.
ബിജെപി നേതാവ് പത്തു ലക്ഷം വാങ്ങിയതായി ആരോപണം
02:49 AM Jul 22, 2017 | Deepika.com