തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ ന്യൂട്രലൈസേഷൻ പ്ലാന്റിന്റെ ബങ്കർ തകർന്ന് തൊഴിലാളി മരിച്ചു. പ്ലാന്റ് ഓപ്പറേറ്റർ കണ്ണൂർ പുന്നാട് കുഴുമ്പിൽ ക്ഷേത്രത്തിനു സമീപത്തെ മഠപ്പുരയ്ക്കൽ എം.പി.ഹരീന്ദ്രൻ (54) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളികൊച്ചുവേളി സ്വദേശി സരോഷിനെ (28) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. ടൈറ്റാനിയം ഫാക്ടറിയിലെ മലിനജലം ശുദ്ധീകരിക്കുന്നതിനായുള്ളതാണ് ന്യൂട്രലൈസേഷൻ പ്ലാന്റ്. ഇതിലേക്കെത്തുന്ന വെള്ളം സംഭരിക്കുന്നതിനുള്ള ടാങ്കറിന്റെ തൂണുകൾ ബലക്ഷയം മൂലം ഒരുവശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിനു കാരണമായത്. പ്ലാന്റിന്റെ പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുകയായിരുന്ന ഹരീന്ദ്രന്റെയും സരോഷിന്റെയും ദേഹത്തേയ്ക്കാണു ബങ്കർ മറിഞ്ഞു വീണത്. മറ്റുള്ള ജീവനക്കാർ ഓടിയെത്തി ബങ്കറിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇരുവരെയും പുറത്തെടുത്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പേ മരണം സംഭവിച്ചിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിയെന്ന സംശയം ആദ്യമുണ്ടായിരുന്നു. എന്നാൽ, പോലീസും ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിൽ വേറെ ആരും പെട്ടിട്ടില്ലെന്ന് ഉറപ്പാക്കി.
ഹരീന്ദ്രൻ 22 വർഷമായി ടൈറ്റാനിയം ജീവനക്കാരനാണ്. 23 വർഷമായി തിരുവനന്തപുരം തിരുമലയിലാണ് താമസം. പരേതനായ രാഘവൻ - മഠപ്പുരയ്ക്കൽ താല ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ മഹിജ. പ്ലസ് വൺ വിദ്യാർഥിനിയായ അഞ്ജന, ഏഴാം ക്ലാസ് വിദ്യാർഥിനി അക്ഷയ എന്നിവർ മക്കളാണ്. ഇന്നു രാവിലെ പുന്നാട്ടെ തറവാട്ട് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ട്രാവൻകൂർ ടൈറ്റാനിയത്തിൽ ചിമ്മിനി ഇടിഞ്ഞു വീണ് ജീവനക്കാരൻ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നു വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
ടൈറ്റാനിയം പ്ലാന്റ് നിർമാണത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ കൊടിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഒരു മനുഷ്യജീവൻ നഷ്ടപ്പെടാനിടയായ ദുരന്തത്തിലേക്കു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ ബങ്കർ തകർന്ന് പ്ലാന്റ് ഓപ്പറേറ്റർ മരിച്ചു
02:49 AM Jul 22, 2017 | Deepika.com