കാഞ്ഞിരപ്പള്ളി: ഐഐടി ഡൽഹിയിൽ നടത്തിയ ടെക്ടോപ്പ് നാഷണൽ ഇന്നവേഷൻ ചലഞ്ച് മത്സരത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഒന്നാം സ്ഥാനം നേടി. കുരുമുളക് പറിച്ചെടുക്കാനും തരംതിരിക്കുന്നതിനും ഉതകുന്ന ’പെപ്പർ പ്ലക്കർ കം സെപ്പറേറ്റർ’ എന്ന പ്രോജക്ടാണ് ഒന്നാമതെത്തിയത്. മുന്നൂറോളം എൻട്രികളുണ്ടായിരുന്നു.
ഷാലോം ഫിലിപ്പ് തോമസ്, മുഹമ്മദ് അൻഷാദ്, നഹാസ് റഷീദ്, ശരത് ചന്ദ്രൻ, അഖിൽ ദേവ് എന്നിവരടങ്ങിയ ടീമിന് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡ് ലഭിച്ചു. മെക്കാനിക്കൽ എൻജിനിയറിംഗ് അസിസ്റ്റന്റ് പ്രഫസർ വി. ശ്രീരാഗ് ആയിരുന്നു മെന്റർ. ’ഓട്ടോമേറ്റഡ് പാലപ്പം മേക്കർ’ എന്ന പ്രോജക്ട് അവതരിപ്പിച്ച സെന്റ് ഗിറ്റ്സ് കോളജ് 50,000 രൂപയുടെ രണ്ടാം സ്ഥാനവും മുഹമ്മദ് ശതക് എ.ജെ. കോളജ്, ചെന്നൈ, മൂന്നാം സ്ഥാനവും നേടി. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാബ് കാന്ത് ഐഎഎസ് വിജയികൾക്കുള്ള സമ്മാനം വിതരണംചെയ്തു.
ഈ വർഷം അവസാന റൗണ്ടിലെത്തിയ 26 പ്രോജക്ടുകളിൽ നാലെണ്ണം അമൽജ്യോതിയിൽനിന്നായിരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി അമൽജ്യോതി ടെക്ടോപ്പിൽ സമ്മാനം നേടുന്നുണ്ട്. ’ടേബിൾ ടോപ്പ് കോക്കനട്ട് ഹസ്കിംഗ് ടൂൾ’ എന്ന പ്രോജക്ടിന് 2016ൽ രണ്ടാം സ്ഥാനവും ഒരു പ്രോത്സാഹന സമ്മാനവും നേടിയ അമൽജ്യോതി 2015-ൽ ’ലാറ്റക്സ് കാരിബാക്പാക്ക്’ എന്ന കണ്ടുപിടിത്തത്തിന് ഒന്നാം സ്ഥാനവും പ്രോത്സാഹന സമ്മാനവും നേടിയിരുന്നു. 2011ലും ഒന്നാം സ്ഥാനം നേടി.
വിജയികളെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ കോളജ് മാനേജർ റവ.ഡോ.മാത്യു പായിക്കാട്ട്, ഡയറക്ടർ റവ. ഡോ.പി.ടി.ജോസഫ് എസ്ജെ, പ്രിൻസിപ്പൽ ഡോ. സെഡ്. വി. ളാകപ്പറന്പിൽ, റിസേർച്ച് വിഭാഗം ഡീൻ ഡോ.ജെയിംസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ടെക്ടോപ്പിൽ അമൽജ്യോതിക്കു കിരീടം
02:41 AM Jul 22, 2017 | Deepika.com