അഗളി: കാരറ കുറുക്കൻകുണ്ടിൽ വനം ഉദ്യോഗസ്ഥർ പതിനായിരത്തോഴം ഏത്തവാഴകൾ നശിപ്പിച്ചു. പട്ടയം ലഭിച്ചിട്ടുള്ളതും 2017-18 വർഷത്തെ നികുതി ഒടുക്കിയിട്ടുള്ളതുമായ കുറുക്കൻകുണ്ടിലെ കൃഷിഭൂമിയിലെ ഏത്തവാഴകളാണ് വനപാലകർ നശിപ്പിച്ചത്. വാക്കത്തി, തൂന്പ, കന്പി, തോക്ക് തുടങ്ങിയ ആയുധങ്ങളുമായി എത്തിയ സംഘം കൃഷിത്തോട്ടത്തിലിറങ്ങി നാശം വിതയ്ക്കുയായിരുന്നു.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പോലീസ് അകന്പടിയിൽ പന്ത്രണ്ടുവാഹനങ്ങളിലായാണ് വനപാലകർ കുറുക്കൻകുണ്ടിലെത്തിയത്. പാറവളവിൽനിന്നു ദുർഘടപാതയിലൂടെ ഒന്നരകിലോമീറ്റർ യാത്രചെയ്ത് എത്തിയ സംഘം വെളുപ്പിന് ആറോടെ കൃഷിത്തോട്ടത്തിലിറങ്ങി. മണ്ണാർക്കാട് ഡിഎഫ്ഒ ജയപ്രകാശ്, അട്ടപ്പാടിയിലെ മൂന്നു ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
വനിതാഗാർഡുമാർ ഉൾപ്പടെ അറുപതോളം പേരാണു കൃഷിത്തോട്ടത്തിൽ ഇറങ്ങി വാഴവെട്ടിയും പറിച്ചും നശിപ്പിച്ചത്. കുറുക്കൻകുണ്ടിൽ ഏതാനുംപേർ പാട്ടത്തിനെടുത്തു കൃഷിചെയ്തിരുന്ന പട്ടയഭൂമിയിലെ ഏത്തവാഴകളാണ് അറുപതോളംപേർ ചേർന്ന് ഒന്നരമണിക്കൂർകൊണ്ട് നശിപ്പിച്ചതെന്നു കർഷകർ പറഞ്ഞു. 13,500 വാഴകളാണു നട്ടിരുന്നത്. നാലു മാസമായി തോട്ടത്തിൽ വാഴകൃഷിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു കർഷകർ. വാഴത്തോട്ടത്തിലുണ്ടായിരുന്ന ഷെഡും ഉപകരണങ്ങളും കുടിവെള്ള പൈപ്പുകളും നശിപ്പിച്ചു. ഷെഡിൽ സൂക്ഷിച്ചിരുന്ന വളംചാക്കുകളും കീറിനശിപ്പിച്ചു. നാലര പതിറ്റാണ്ട് പഴക്കമുള്ള പട്ടയഭൂമിയിലെ കൃഷിനശിപ്പിച്ചതിനു സമാധാനം പറയണമെന്നും നഷ്ടപരിഹാരം നല്കിയിട്ടു പുറത്തുകടന്നാൽ മതിയെന്നുമായിരുന്നു കർഷകരുടെ നിലപാട്. കൂടുതൽ കർഷകർ സ്ഥലത്തെത്തിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി.
കാരറയിൽ വനംവകുപ്പിന്റെ കാട്ടുനീതി; പതിനായിരം ഏത്തവാഴകൾ വെട്ടി നശിപ്പിച്ചു
02:41 AM Jul 22, 2017 | Deepika.com