തളിപ്പറമ്പ്: വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ജപ്തിഭീഷണിയുമായി ബാങ്ക് അധികൃതർ. സിപിഎം നേതാവും തളിപ്പറമ്പ് സ്വദേശിയുമായ പുല്ലായിക്കൊടി ചന്ദ്രന്റെ വീട്ടിലാണ് എസ്ബിഐ അധികൃതര്‍ ജപ്തി നടപടിക്കായി എത്തിയത്. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ സിപിഎം പ്രവര്‍ത്തകര്‍ ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടര്‍ന്ന് കളക്ടര്‍ രണ്ടാഴ്ചത്തേക്കു ജപ്തിനടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു.
പുല്ലായിക്കൊടി ചന്ദ്രന്റെ തളിപ്പറമ്പ് മാന്ധംകുണ്ടിലെ വീട്ടിലാണ് എസ്ബിഐ സംഘമെത്തിയത്. എസ്ബിഐ ചീഫ് മാനേജര്‍ യു.വീരരാജു , കോടതി നിയമിച്ച അഭിഭാഷകൻ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് ഇന്നലെ വൈകുന്നേരം നാലോടെ വീട്ടിലെത്തിയത്. ഭാര്യാമാതാവ് മരിച്ചതിനാല്‍ ചന്ദ്രന്റെ കുടുംബം പേരാമ്പ്രയിലെ വീട്ടിലായിരുന്നു.
2009 ല്‍ 5,34,000 രൂപയാണ് മകളുടെ പേരില്‍ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ ഒരു ഗഡു തിച്ചടച്ചു. ഒൻപത് ലക്ഷത്തില്‍ താഴെയുള്ള വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് യോഗ്യതയുള്ളതിനാല്‍ ഇവര്‍ പിന്നീട് വായ്പാതിരിച്ചടവ് നിര്‍ത്തുകയായിരുന്നു. കുടിശിക പലിശയുള്‍പ്പെടെ ഏഴു ലക്ഷം രൂപയായതോടെയാണ് ഇന്നലെ ബാങ്കുകാര് ജപ്തിക്കായി എത്തിയത്.
സിപിഎം നേതാവിന്റെ വീട്ടിൽ ജപ്തിക്കെത്തിയ ബാങ്ക് അധികൃതരെ കളക്ടർ പിന്തിരിപ്പിച്ചു
02:27 AM Jul 22, 2017 | Deepika.com