പത്തനംതിട്ട: സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ് അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനു പതിവുപോലെ അനിശ്ചിതത്വം. കോടതി ഇടപെടലുകളിലേക്ക് എല്ലാവർഷവും വലിച്ചിഴയ്ക്കപ്പെടുന്ന പ്രവേശന നടപടികൾ ഇക്കുറിയും അതേനിലയിൽ തന്നെയാണ്. സുഗമമായ നടപടിക്രമം പാലിക്കപ്പെടുമെന്നുറപ്പില്ലാത്തതിനാൽ അലോട്ട്മെന്റുകൾ ഉൾപ്പെടെയുള്ളവ വീണ്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
പ്രവേശന നടപടി നടത്തേണ്ട എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റിൽതന്നെ വിവരങ്ങൾ കൃത്യമല്ല. കുട്ടികളുടെ റാങ്ക് പട്ടിക ഉൾപ്പെടെയുള്ളവ ഒൗദ്യോഗിക വെബ്സൈറ്റിൽ കാണാനില്ല. ഗവൺമെന്റ് കോളജുകൾ ഒഴികെയുള്ളവയുടെ ഫീസ് ഘടനയെയോ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. ഇതിനിടെയാണു സ്വാശ്രയ കോളജുകളിലേക്ക് ഒരു അലോട്ട്മെന്റും പിന്നീട് സ്പോട്ട് അലോട്ട്മെന്റും എന്ന രീതിയിൽ തീരുമാനം വരുന്നതായി സൂചനയുണ്ടായത്.
പ്രവേശനത്തിന് സ്വാശ്രയ കോളജുകളെ പങ്കെടുപ്പിച്ച് രണ്ട് ഓണ്‍ലൈൻ അലോട്ട്മെന്റുകളെങ്കിലും വേണ്ടതാണ്. സ്വാശ്രയ കോളജുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റ് ഓഗസ്റ്റ് 18നാണ്. പിന്നീട് ഒരു അലോട്ട്മെന്റ് കൂടി നടത്തിയശേഷമേ ഒഴിവുവരുന്ന സീറ്റുകളിൽ സ്പോട്ട് അലോട്ട്മെന്റുകൾ നടത്താവൂവെന്ന ആവശ്യമാണ് രക്ഷകർത്താക്കൾക്കുള്ളത്.
അഖിലേന്ത്യാ േേക്വാട്ടായിൽ രണ്ടാം അലോട്ട്മെന്റും കഴിഞ്ഞുമാത്രമേ സ്വാശ്രയ കോളജ് പ്രവേശനം ഉണ്ടാകൂ. രണ്ടാമത്തെ അഖിലേന്ത്യാ അലോട്ട്മെന്റ് ഓഗസ്റ്റ് 16നാണ്. ഇതു കുട്ടികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആദ്യ അലോട്ട്മെന്റിലൂടെ അനുബന്ധ കോഴ്സുകളിൽ പ്രവേശനം നേടുന്നവർ ഹയർ ഓപ്ഷനിലേക്ക് തുടർന്നു മാറാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. ഇതുകാരണം ആയുർവേദം, അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിൽ ഇപ്പോൾ പ്രവേശനം ലഭിച്ചവർ കൂട്ടത്തോടെ മാറിപ്പോയേക്കാം. ഈ കോഴ്സുകളിലും ക്ലാസുകൾ വൈകാൻ ഇതു കാരണമാകും.
2016ൽ മൂന്ന് ഓണ്‍ലൈൻ അലോട്ട്മെന്റുകൾ
2016ൽ ഗവണ്മെന്റ് മെഡിക്കൽ കോളജുകളെ മാത്രം പങ്കെടുപ്പിച്ച് ജൂലൈയിൽ ഒരു അലോട്ട്മെന്റ് നടത്തിയതിനുശേഷം സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളെ കൂടി പങ്കെടുപ്പിച്ച് സെപ്റ്റംബർ രണ്ടിനും 16നും അലോട്ട്മെന്റുകൾ ഉണ്ടായിരുന്നു. ഒഴിവുവന്ന സീറ്റുകളിൽ സെപ്റ്റംബർ 24, 30 തീയതികളിലായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ട് സ്പോട്ട് അലോട്ട്മെന്റുകളും നടന്നു.
ഫീസ് ഘടനയിലും ഇരട്ടത്താപ്പ്
സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനം അടുത്തമാസത്തേക്ക് തീരുമാനിച്ചുവെങ്കിലും ഫീസ് നിർണയത്തിൽ പൂർണത കൈവരിച്ചിട്ടില്ല. ഇപ്പോഴും ചില കോളജുകൾ സർക്കാരുമായി ധാരണയുണ്ടാക്കുകയും ഇവർക്ക് കഴിഞ്ഞവർഷത്തെ ഫീസ് ഘടന അംഗീകരിച്ചു നൽകുകയും ചെയ്തുവരുന്നു.
സ്വാശ്രയ കോളജുകളിലേക്ക് ഹൈക്കോടതിയുടെ കൂടി അനുമതിയോടെ അംഗീകരിച്ച ഫീസ് ഘടനയെ സംബന്ധിച്ച് സർക്കാർ ഉത്തരവും ഇറങ്ങിയിട്ടില്ല. ചില മെഡിക്കൽ കോളജുകൾ ഇപ്പോഴും വിദ്യാർഥി പ്രവേശനത്തിനായി അഖിലേന്ത്യാ മെഡിക്കൽ കൗണ്‍സിലിലും മറ്റും അപേക്ഷയുമായി കാത്തുനിൽക്കുകയാണ്. കൗണ്‍സിൽ പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിച്ച റിപ്പോർട്ടുകളുമായാണ് ഇവർ പ്രവേശനത്തിന് അനുമതി നൽകുന്നത്. ഈ കോളജുകൾ സെപ്റ്റംബർ 30നു മുന്‍പ് അനുമതി വാങ്ങി വന്നാൽ ഇവയിലേക്കു പ്രവേശനം നടത്തണം.
അനിശ്ചിതത്വം വിട്ടൊഴിയാതെ മെഡിക്കൽ പ്രവേശനം
02:27 AM Jul 22, 2017 | Deepika.com