കൊച്ചി: സംസ്ഥാനത്തു വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യവസായികളെ ആകർഷിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലഭിക്കേണ്ട വിവിധതരം അനുമതികളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കാൻ ഉദേശിക്കുന്നതായി സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പ്രവാസി വ്യവസായി വർഗീസ് കുര്യനു സർക്കാർ ഓഫീസുകളിൽനിന്നു നേരിടേണ്ടി വന്ന അവഗണന ചൂണ്ടിക്കാട്ടി മട്ടാഞ്ചേരി സ്വദേശി ഗോവിന്ദൻ നന്പൂതിരി ഫയൽ ചെയ്ത കേസിലാണു സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സംഭവത്തിൽ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽനിന്നു വിശദീകരണം തേടിയിരുന്നു.
സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനും വ്യവസായികളെ ആകർഷിക്കുന്നതിനുമായി സർക്കാർ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. വ്യവസായിയായ വർഗീസ് കുര്യന്റെ പരാതികൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്. 2,000 കോടിയുടെ നിക്ഷേപം നടത്താനെത്തിയ വ്യവസായിയാണു സർക്കാർ ഉദ്യോഗസ്ഥരുടെ അനാവശ്യതടസവാദം കാരണം ബുദ്ധിമുട്ടിലായതെന്നും പരാതിയിൽ പറയുന്നു.
നിക്ഷേപസൗഹൃദമാക്കാൻ ചട്ടങ്ങൾ ലഘൂകരിക്കുമെന്നു സർക്കാർ
02:19 AM Jul 22, 2017 | Deepika.com