തിരുവനന്തപുരം:മെഡിക്കൽ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ടു പുറത്തു വന്ന അന്വേഷണ റിപ്പോർട്ട് ബിജെപി കേരള ഘടകത്തെ ഊരാക്കുടുക്കിലാക്കി. എങ്ങനെയും പ്രശ്നത്തിൽനിന്നു തലയൂരാനുള്ള മാർഗങ്ങൾ തേടുകയാണു സംസ്ഥാന നേതൃത്വം.
അഴിമതിയുമായി ബന്ധപ്പെട്ടു പരാതി ലഭിച്ച സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണമാണു വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാനത്തെ ബിജെപിയുടെ മുതിർന്ന നേതാക്കളെ സാക്ഷികളാക്കി അന്വേഷിക്കുന്നതിന്റെ സാധ്യതയാണു തേടിയിട്ടുള്ളത്. സ്പെഷൽ ഇൻവേസ്റ്റിഗേഷൻ യൂണിറ്റ് - രണ്ട് എസ്പി ആയ കെ. ജയകുമാറിന് അന്വേഷണ ചുമതല നൽകി വിജിലൻസ് ഡയറക്ടർ ഇന്നലെ രാത്രി ഉത്തരവിറക്കി.
ഇന്ന് ആലപ്പുഴയിൽ ചേരേ ണ്ടിയിരുന്ന പാർട്ടി കോർ കമ്മിറ്റി റദ്ദാക്കി. പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പനിയാണു കാരണം. പകരം നാളെ സംസ്ഥാനകമ്മിറ്റി തിരുവനന്തപുരത്തു ചേരും. യോഗത്തിൽ മെഡിക്കൽ കോളജ് കോഴ വിവാദം പൊട്ടിത്തെറിയായി മാറുമെന്നാണ് ഒരു വിഭാഗം നേതാക്കൾ നൽകുന്ന സൂചന. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്നതും പാർട്ടി ആലോചിച്ചു വരുന്നു. പാർട്ടി ദേശീയ നേതൃത്വവും ആർഎസ്എസ് നേതൃത്വവും സംഭവവികാസങ്ങളിലുള്ള അതൃപ്തി അറിയിച്ചതായാണു സൂചന.
മുഖം രക്ഷിക്കൽ നടപടിയെന്ന നിലയിൽ കോഴ വാങ്ങിയെന്ന് ആരോപണമുയർന്ന ബിജെപി സംസ്ഥാന സഹകരണ സെൽ കണ്വീനർ ആർ.എസ്. വിനോദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കി. ആരോപണ വിധേയനായതിലൂടെ പാർട്ടിയുടെ അഴിമതിവിരുദ്ധ പ്രതിഛായയ്ക്കു വിനോദ് കളങ്കമുണ്ടാക്കിയതായി ബിജെപി നേതൃത്വം വിലയിരുത്തിയതിനെത്തുടർന്നാണു നടപടി. 2017 മേയിൽ വർക്കല സ്വദേശിയായ കോളജ് ഉടമ നൽകിയ പരാതിയെ തുടർന്നാണ് രണ്ടംഗസമിതിയെ പാർട്ടി അന്വേഷണത്തിനു നിയോഗിച്ചത്.
വിനോദിന്റെ പ്രവൃത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാർട്ടി വിരുദ്ധ നടപടിയുമാണെന്നും കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപി കോഴക്കേസ് വിജിലൻസിന്
03:17 AM Jul 21, 2017 | Deepika.com