കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യസൂത്രധാരൻ നടൻ ദിലീപാണെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ദിലീപ് ക്വട്ടേഷനുള്ള അഡ്വാൻസായി 10,000 രൂപ പൾസർ സുനിക്കു നൽകിയ അതേസമയത്തു സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതേത്തുടർന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പിന്നീടു വിധി പറയാൻ മാറ്റി.
ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് (ഡിജിപി) സിംഗിൾബെഞ്ച് മുന്പാകെ ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. മുദ്രവച്ച കവറിൽ കേസ് ഡയറിയും ഹാജരാക്കി. പീഡിപ്പിക്കാനായി ഒരാൾ ക്വട്ടേഷൻ നൽകുന്നത് ക്രിമിനൽ കേസുകളുടെ ചരിത്രത്തിലാദ്യമാണെന്നും ഹോട്ടൽ അബാദ് പ്ലാസ, തോപ്പുംപടി സ്വിഫ്റ്റ് ജംഗ്ഷൻ, തൊടുപുഴ ശാന്തിഗിരി കോളജ്, തൃശൂർ ടെന്നീസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയതിനു വ്യക്തമായ തെളിവുണ്ടെന്നും ഡിജിപി വിശദീകരിച്ചു.
മൊബൈൽ ടവർ ലൊക്കേഷൻ, സാക്ഷിമൊഴികൾ എന്നിവയിൽനിന്നു ഗൂഢാലോചന വ്യക്തമാണ്. റിമാൻഡ് റിപ്പോർട്ടിലും പ്രതിക്കു നൽകുന്ന രേഖകളിലും ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ല. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ വിളിച്ചതിനു തെളിവുണ്ട്. ഗൂഢാലോചന അന്വേഷിക്കാനുള്ള സാധ്യത നിലനിർത്തിയാണ് കേസിൽ ആദ്യ കുറ്റപത്രം നൽകിയതെന്നും ഡിജിപി പറഞ്ഞു.
എന്നാൽ, ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്നും മറ്റു തെളിവുകളില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജൂണ് 28, 29 തീയതികളിലായി ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം ഈമാസം 10ന് അറസ്റ്റുചെയ്യുകയായിരുന്നു.
ദിലീപും പൾസർ സുനിയും ചില സ്ഥലങ്ങളിൽ ഒരുമിച്ച് ഉണ്ടായിരുന്നതാണ് ഗൂഢാലോചനയ്ക്കുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇവർ ഒരേ സ്ഥലത്തുണ്ടായിരുന്നുവെന്നതോ സംസാരിച്ചുവെന്നതോ ഗൂഢാലോചന തെളിയിക്കാൻ മതിയായ കാരണമല്ല. മാധ്യമങ്ങൾ പോലീസിന്റെ റോൾ ഏറ്റെടുത്തു കഥകൾ മെനയുകയാണ്. സുനി ഷൂട്ടിംഗ് ലൊക്കേഷനുകളിലെത്തുന്ന കസ്റ്റമറാണെന്ന് ഒരു സംവിധായകൻ മൊഴി നൽകിയിട്ടുണ്ട്. അതേപോലെ തനിക്കെതിരായ ആക്രമണത്തിന്റെ കാരണം വ്യക്തിപരമായ പകയാണെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞിട്ടുമുണ്ട്.
റിമാൻഡ് റിപ്പോർട്ടിൽ ദിലീപിനെതിരേ ചൂണ്ടിക്കാട്ടിയ സംഭവങ്ങൾ പലതും അദ്ദേഹത്തിനു ബന്ധമുള്ളതല്ല. ഈ കേസിൽ ഒരു ഫിലിം സ്റ്റാറിനെ ക്രൈം സ്റ്റാറുമായി ബന്ധിപ്പിക്കുകയാണ്. കുറ്റം സംശയിക്കാനുള്ള തെളിവുപോലും ഇല്ലെന്നിരിക്കെ അറസ്റ്റു ചെയ്ത് തടവിൽ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അദ്ദേഹത്തിന്റെ സിനിമാ കരിയർ നശിക്കും. കരാറായ സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങുന്നതിലൂടെ വൻ സാന്പത്തിക നഷ്ടമുണ്ടാകുമെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. വാദം പൂർത്തിയായ സാഹചര്യത്തിലാണ് ഹർജി വിധി പറയാനായി മാറ്റിയത്.
നടിയെ ആക്രമിച്ച കേസ് : മുഖ്യസൂത്രധാരൻ ദിലീപെന്നു സർക്കാർ
03:17 AM Jul 21, 2017 | Deepika.com