തൃശൂർ: ലോട്ടറി മാഫിയാത്തലവനായ സാന്റിയാഗോ മാർട്ടിൻ അന്യസംസ്ഥാന ലോട്ടറികളുമായി വീണ്ടുമെത്തുന്നു. കൂടുതൽ ആകർഷക സമ്മാനങ്ങളും കമ്മീഷനും വാഗ്ദാനം ചെയ്തുകൊണ്ടാണു മാർട്ടിൻ ഭാഗ്യക്കുറി ടിക്കറ്റുകൾ എത്തിക്കുന്നത്. നാഗാലാൻഡ്, മണിപ്പൂർ ലോട്ടറി ടിക്കറ്റുകൾ അടുത്ത ഏഴാം തീയതി മുതൽ ഇവിടെയെത്തിച്ചു വിൽക്കാനാണു പരിപാടി.
ടിക്കറ്റുകളുടെ വിപണന ശൃംഖല ഉൗർജസ്വലമാക്കാൻ കേരളത്തിലെ ലോട്ടറി സ്റ്റോക്കിസ്റ്റുകളുടെ യോഗം മാർട്ടിൻ വിളിച്ചുകൂട്ടി. തിങ്കളാഴ്ച കോയന്പത്തൂരിലാണു യോഗം. യോഗത്തിനു മുന്നോടിയായി കേരളത്തിലെ സ്റ്റോക്കിസ്റ്റുമാരോടു സബ് സ്റ്റോക്കിസ്റ്റുമാരുമായി ആശയവിനിമയം നടത്തണമെന്നും മാർട്ടിൻ നിർദേശിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ആശയവിനിമയം പൂർത്തിയാക്കി പുരോഗതി വിവരം തന്റെ ഓഫീസിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. സ്റ്റോക്കിസ്റ്റുകളുമായി മാർട്ടിൻ നേരത്തേതന്നെ ആശയവിനിമയം നടത്തി കച്ചവടമെല്ലാം ഉറപ്പിച്ചിട്ടുള്ളതാണത്രേ.
ചരക്കു സേവന നികുതി പ്രാബല്യത്തിലായതോടെ അന്യ സംസ്ഥാന ലോട്ടറിക്കു 16 ശതമാനം അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനെ മറികടന്നും കേരളത്തിൽ ലോട്ടറിവ്യാപാരം വിപുലമാക്കാനാണു മാർട്ടിന്റെ ലോട്ടറി ശൃംഖല എല്ലാ സന്നാഹങ്ങളും സജ്ജമാക്കിയിരിക്കുന്നത്.
ജിഎസ്ടി അനുസരിച്ചു കേരള ലോട്ടറിക്കു 12 ശതമാനമാണു നികുതി. അന്യ സംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും. ഇത്രയും നിരക്കു ചുമത്തിയാൽ അന്യ സംസ്ഥാന ലോട്ടറികൾ കേരളത്തിലേക്കു പ്രവേശിക്കില്ലെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണു മാർട്ടിന്റെ വരവ്.
ലോട്ടറിയുടെ പേരിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു കണ്ടെത്തി, ആറുവർഷം മുന്പാണു മാർട്ടിന്റെ അന്യസംസ്ഥാന ലോട്ടറിക്കു കേരളത്തിൽ അധികനികുതി ചുമത്തി വിലക്ക് ഏർപ്പെടുത്തിയത്. സിബിഐ അന്വേഷണവും നടത്തിയെങ്കിലും തെളിവുകളില്ലെന്ന പേരിൽ കേസുകളെല്ലാം തള്ളിപ്പോകുകയാണുണ്ടായത്.
മാർട്ടിന്റെ ലോട്ടറിയെ വൻകിട വ്യാപാരികൾ മുതൽ ചെറുകിട വ്യാപാരികൾവരെ വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. ഏജന്റുമാർക്കുള്ള കമ്മീഷനും ഭാഗ്യവാന്മാർക്കുള്ള സമ്മാനത്തുകയും വെട്ടിക്കുറച്ചതിനാൽ കേരള ലോട്ടറിയോടു താത്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണു മാർട്ടിൻ വലിയ വാഗ്ദാനങ്ങളുമായി എത്തുന്നത്.
ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നതോടെ ചെറുകിട വ്യാപാരികളുടെ കമ്മീഷൻ ടിക്കറ്റിന് 1.25 രൂപ നിരക്കിൽ സർക്കാർ വെട്ടിക്കുറച്ചു. ജിഎസ്ടി നികുതിയുടെ പകുതി തങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണെന്നു നടന്നു കച്ചവടക്കാർ പറയുന്നു. ഇതോടെ ടിക്കറ്റു വിൽപന 25 ശതമാനം കുറഞ്ഞെന്നു വ്യാപാരികൾ പറഞ്ഞു. ആയിരക്കണക്കിനു ടിക്കറ്റുകൾ തമിഴ്നാട്ടിലേക്കു കടത്തുന്നുണ്ട്. കേരള ലോട്ടറിയുടെ ചെറിയ സമ്മാനത്തുകകളും ഗണ്യമായി വെട്ടിക്കുറച്ചു. ടിക്കറ്റു വാങ്ങുന്നവരെ ആകർഷിക്കാത്ത സമ്മാനഘടനയാണുള്ളത്.
കേരളത്തിൽ ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് 30 രൂപയായി ഏകീകരിച്ചിട്ടുണ്ട്. 87 ലക്ഷം ടിക്കറ്റാണു വിൽക്കുന്നത്. ഈ മാസം അവസാനത്തോടെ മൂന്നു ലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിക്കുന്നതോടെ ടിക്കറ്റുകളുടെ എണ്ണം 90 ലക്ഷമാകും. മാർട്ടിൻ ലോട്ടറി വരുന്നതോടെ കേരള ലോട്ടറി വിൽക്കാനും വാങ്ങാനും ആളു കുറയുന്ന അവസ്ഥയാകും.
കറൻസി നിരോധനമുണ്ടായപ്പോൾ നേരിട്ട പ്രതിസന്ധിയിൽ കൈമലർത്തിയ സംസ്ഥാന സർക്കാരിനോടു പ്രതിപത്തി വേണ്ടെന്ന നിലപാടാണു ലോട്ടറി വ്യാപാരികൾക്കുള്ളത്. വിനിമയത്തിനു കറൻസിയില്ലാത്തതു മൂലം കെട്ടിക്കിടന്ന ലോട്ടറി ടിക്കറ്റുകൾ തിരിച്ചെടുക്കണമെന്ന വ്യാപാരികളുടെ ആവശ്യം സംസ്ഥാന സർക്കാർ ചെവിക്കൊണ്ടിരുന്നില്ല.
ഫ്രാങ്കോ ലൂയിസ്
അന്യസംസ്ഥാന ലോട്ടറികളുമായി വീണ്ടും സാന്റിയാഗോ മാർട്ടിൻ
03:06 AM Jul 21, 2017 | Deepika.com