കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.ടി. തോമസ് എംഎൽഎയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥർക്കു സ്പീക്കറുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇന്നു കൊച്ചിയിലെത്തി മൊഴി നൽകുമെന്നു പി.ടി. തോമസ് പറഞ്ഞു.
എംഎൽഎമാരായ അൻവർ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴി തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിൽ വച്ചു പോലീസ് സംഘം രേഖപ്പെടുത്തിയിരുന്നു. അനുമതിയില്ലാതെ ഇരുവരുടെയും മൊഴി എടുത്തതിൽ സ്പീക്കർ അതൃപ്തി അറിയിച്ചതിനെത്തുടർന്നു പി.ടി. തോമസിന്റെ മൊഴിയെടുക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.
നടി ആക്രമണത്തിനിരയായ ദിവസം മുതൽ പ്രശ്നത്തിൽ സജീവമായി ഇടപ്പെട്ടയാളാണു തൃക്കാക്കര എംഎൽഎയായ പി.ടി. തോമസ്. സംഭവദിവസം രാത്രി നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ ആക്രമിക്കപ്പെട്ട നടി അഭയം തേടിയപ്പോൾ ആദ്യം അവിടെയെത്തിച്ചേർന്നവരിൽ ഒരാളുമാണ് അദ്ദേഹം. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുകയും സമഗ്രാന്വേഷണം ആവശ്യപ്പെട്ടു കൊച്ചിയിൽ സത്യഗ്രഹം നടത്തുകയും ചെയ്തു. കേസിൽ സിബിഐ അന്വേഷണം വേണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു.
കേസിൽ പി.ടി. തോമസിന് അറിയുന്ന കാര്യങ്ങളെല്ലാം ചോദിച്ചറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്നും എതെങ്കിലും സാഹചര്യത്തിൽ വഴിതെറ്റി പോകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സിബിഐ അന്വേഷണം വേണമെന്ന മുൻനിലപാട് ആവർത്തിക്കുമെന്നും പി.ടി. തോമസ് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിലുള്ള നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് ആലുവ എംഎൽഎയായ അൻവർ സാദത്ത്.
സംഭവത്തിനു മുൻപും പിൻപും ദിലീപും അൻവർ സാദത്തും തമ്മിൽ നിരവധിത്തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി നേരത്തെ കൊല്ലം എംഎൽഎ മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവരിൽനിന്നു മൊഴിയെടുത്തത്.
പി.ടി. തോമസ് എംഎൽഎയുടെ മൊഴി ഇന്നു രേഖപ്പെടുത്തും
03:06 AM Jul 21, 2017 | Deepika.com