ഇരിട്ടി: വ്യക്തിത്വത്തിന്റെ പൂർണമായ വളർച്ചയാണു സെമിനാരികളിൽനിന്നുണ്ടാകേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നല്ല ദൈവജനത്തെ സമൂഹത്തിനു സംഭാവന ചെയ്യാനാൻ മെത്രാൻമാരും വൈദികരും സഭയിലും സമൂഹത്തിലും മാർഗദർശികളായിരിക്കണമെന്നും കർദിനാൾ പറഞ്ഞു. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും ഗ്രന്ഥാലയത്തിന്റെയും ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സെമിനാരികൾ സഭയുടെ ഹൃദയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. ഭാവി വൈദികർ രൂപപ്പെടുന്നത് 13 വർഷത്തെ ഇവിടുത്തെ പരിശീലനംകൊണ്ടാണ്. ഓരോ വൈദികനും ദൈവീകതയും മാനുഷികതയും വിശുദ്ധിയും ഉണ്ടാകണം. ഇവർ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാരി റെക്ടർ ഫാ. ഇമ്മാനുവേൽ ആട്ടേൽ സ്വാഗതവും ഡീക്കൻ ജോസഫ് ചക്കുളത്തിൽ നന്ദിയും പറഞ്ഞു.
സെമിനാരികളിൽനിന്നുണ്ടാകേണ്ടതു പൂർണമായ വ്യക്തിത്വ വളർച്ച: മാർ ആലഞ്ചേരി
02:43 AM Jul 21, 2017 | Deepika.com