കോട്ടയം: അൽഫോൻസാമ്മ വിശുദ്ധ പദവിയിലെത്തും വരെയുള്ള നാമകരണ നടപടികളുടെ ഇംഗ്ലീഷ് മൊഴിമാറ്റം നടത്താനുള്ള നിയോഗമുണ്ടായതു പാലാ സെന്റ് തോമസ് കോളജിലെ മുൻ ഇംഗ്ലീഷ് വകുപ്പുമേധാവി ഡോ. മാത്യു ജോസഫ് മഴുവണ്ണൂരിനാണ്.
സാക്ഷ്യങ്ങൾ, നാമകരണ കോടതി നടപടികൾ തുടങ്ങി ഒട്ടേറെ രേഖകൾ മൂന്നു പതിറ്റാണ്ടോളം ഇദ്ദേഹമാണ് തർജമ ചെയ്തിരുന്നത്.
ആയിരക്കണക്കിനു പേജുകളാണ് ഓരോ വർഷവും മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കു തർജമ ചെയ്തുപോന്നത്. ഇതിനൊപ്പം അൽഫോൻസാമ്മയെ സംബന്ധിച്ചു നിരവധി പുസ്തകങ്ങളുടെയും സുവനീറുകളുടെയും എഡിറ്റിംഗും നടത്തി.
നാമകരകണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റായിരുന്ന മോണ്. തോമസ് മൂത്തേടത്ത്, ഫാ. ഫ്രാൻസീസ് വടക്കേൽ എന്നിവരുടെ നിർദേശ പ്രകാരമാണു റോമിലെ പോസ്റ്റുലേറ്ററിലേക്കുള്ള രേഖകൾ തർജിമ ചെയ്തത്. കുത്തും കോമയും വരെ അതിസൂക്ഷ്മമായി നടത്തേണ്ടതായിരുന്നു സഭയുടെ ദൗത്യമായി ഏൽപ്പിക്കപ്പെട്ട ഈ മൊഴിമാറ്റം. കൂടാതെ കോടതി അംഗങ്ങൾക്കൊപ്പം കേരളത്തിലും പുറത്തും ഒട്ടേറെ യാത്രകൾ നടത്തി സാക്ഷ്യങ്ങൾ നേരിൽ കേട്ടു മൊഴിമാറ്റം നടത്തുകയുംചെയ്തു.
ഏറെസമയവും കഠിനാധ്വാനവും വേണ്ടിയിരുന്ന ഈ ഉത്തരവാദിത്വം നേരിയ വീഴ്ചപോലും സംഭവിക്കാതെ നിർവഹിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. അധ്യാപക ജോലി സമയം കഴിഞ്ഞു കിട്ടുന്ന സമയം ഒട്ടും പാഴാക്കാതെ അദ്ദേഹം തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചുപോന്നു.
അൽഫോൻസാമ്മയുടെ അനുഗ്രഹത്താലുണ്ടായ അനുഗ്രഹസാക്ഷ്യങ്ങളും ഇതര ലേഖനങ്ങളും ഉൾപ്പെടെ പാഷൻ ഓഫ് ഫ്ളവർ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും ഡോ. മാത്യു ജോസഫ് പ്രവർത്തിച്ചിരുന്നു. സ്നേഹബലി അഥവാ അൽഫോൻസാമ്മ എന്ന പേരിൽ ഫാ. റോമുളൂസ് സിഎംഐ രചിച്ച ജീവചരിത്രവും എഡിറ്റ് ചെയ്തു. അൽഫോൻസാമ്മയെ സംബന്ധിച്ച രചനകളിൽ ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ട പുസ്തകവും ഇതാണ്. ഇപ്പോൾ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രിൻസിപ്പലാണ് ഡോ. മാത്യു ജോസഫ്.
വിശുദ്ധ പദവി വരെ നിശബ്ദസാക്ഷ്യമായി ഡോ. മാത്യു ജോസഫ്
02:43 AM Jul 21, 2017 | Deepika.com