കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിൽ കാട്ടാനകളുടെ ആക്രമണത്തെത്തുടർന്ന് വനപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവൻ അപകടത്തിലായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപത്തെ തുടർന്ന് ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
ഓഗസ്റ്റിൽ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ എറണാകുളം, ഇടുക്കി ജില്ലാ വനംവകുപ്പ് മേധാവികൾ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നാണ് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് നിർദേശം നൽകിയിരിക്കുന്നത്. ഡോ. മാത്യു കുഴൽനാടൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലും നടപടികളും ഉണ്ടായില്ലെങ്കിൽ വനപ്രദേശത്ത് താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
അവരുടെ സുരക്ഷയ്ക്കായി ആവശ്യമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മറയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് അന്ധയായ യുവതിക്ക് ജീവൻ നഷ്ടമായി. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിക്കണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കാട്ടാനകളുടെ ആക്രമണം: വനം വകുപ്പ് മേധാവികൾ ഹാജരാകണമെന്ന് കമ്മീഷൻ
02:29 AM Jul 21, 2017 | Deepika.com