കൊച്ചി: നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായതു സ്രാവല്ലെന്നു മുഖ്യപ്രതി പൾസർ സുനി. കേസിൽ ഇനിയും പ്രതികളുണ്ടെന്നും സുനി പറഞ്ഞു. ജയിലിൽ ഫോണ് ഉപയോഗിച്ച കേസിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നു കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം.
നേരത്തെ വൻ സ്രാവുകൾ കുടുങ്ങാനുണ്ടെന്ന സുനിയുടെ പ്രതികരണത്തിനുശേഷമാണു ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായത്. ചൊവ്വാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ കൂടുതൽ പ്രതികളുണ്ടോയെന്ന ചോദ്യത്തിന് അത് ആലുവയിലെ വിഐപിയോടു ചോദിക്കണമെന്നായിരുന്നു സുനിയുടെ മറുപടി. ഗൂഢാലോചനയ്ക്കു പിന്നിൽ കൂടുതൽ പ്രമുഖരുണ്ടെന്ന സൂചനയാണു സുനിയുടെ വാക്കുകളിലുള്ളതെന്നു വിലയിരുത്തപ്പെടുന്നു.
ജയിലിൽ ഫോണ് ഉപയോഗിച്ച കേസിൽ സുനിയുടെ റിമാൻഡ് കാലാവധി അടുത്ത മാസം രണ്ടുവരെ നീട്ടിയിട്ടുണ്ട്. സുനിക്കൊപ്പം വിഷ്ണു, വിപിൻലാൽ, ഇമ്രാൻ, മഹേഷ് തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്. സുനി ജയിലിനുള്ളിൽ ഫോണ് വിളിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
സംവിധായകൻ, നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ ഫോണ് വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതി ലഭിച്ചതോടെയാണു ജയിലിനുള്ളിൽ ഫോണ് ഉപയോഗിക്കുന്നതായി വ്യക്തമായത്.
സുനിയുടെ സഹതടവുകാരൻ വിഷ്ണുവെന്നു പറഞ്ഞു നാദിർഷയേയും അപ്പുണ്ണിയേയും വിളിച്ചയാൾ പണം ആവശ്യപ്പെടുകയും അതു ലഭിച്ചില്ലെങ്കിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ പേരു പറയുമെന്നുഭീഷണിപ്പെടുത്തകയും ചെയ്തി രുന്നു.
ഈ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് നടൻ ദിലീപിന്റെ അറസ്റ്റ് വരെയുള്ള കാര്യങ്ങളിലേക്കു നയിച്ചത്. ഫോണ് വിളിച്ചു ഭീഷണിപ്പെടുത്തിയതു സുനി തന്നെയാണെന്നാണു പോലീസ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.
അതു സ്രാവല്ലെന്നു പൾസർ
02:43 AM Jul 20, 2017 | Deepika.com