പത്തനംതിട്ട: നിർദിഷ്ട വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ട ചെറുവള്ളി എസ്റ്റേറ്റിനുമേലുള്ള ഉടമസ്ഥാവകാശ തർക്കം ഏറ്റെടുക്കലിനും തലവേദനയുണ്ടാക്കും. ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് തിരുവല്ല ബിലീവേഴ്സ് ചർച്ചിന്റെ ഗോസ്പൽ ഫോർ ഏഷ്യാ ട്രസ്റ്റ് വാങ്ങിയിരുന്നു.
എന്നാൽ, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പാട്ടവ്യവസ്ഥകൾ ലംഘിച്ചാണു ഭൂമി കൈമാറ്റം നടത്തിയതെന്ന വാദം നിലനിൽക്കുന്പോഴാണു ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം പദ്ധതിക്കു കളമൊരുങ്ങുന്നത്.
സ്ഥലം തങ്ങളുടെ കൈവശമാണെന്നും സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും ബിലീവേഴ്സ ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ അറിയിച്ചു. സർക്കാർ വില നിശ്ചയിച്ചു സ്ഥലം ഏറ്റെടുക്കണം. ഇതിനോടു സഹകരിക്കാൻ ഗോസ്പൽ ഫോർ ഏഷ്യയ്ക്കും ബിലീവേഴ്സ് ചർച്ചിനും താത്പര്യമുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കാനാണു തീരുമാനമെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാട്ടക്കരാർ കാലാവധി കഴിഞ്ഞു ഹാരിസണ്‍സ് കന്പനി ഭൂമി കൈവശംവയ്ക്കുന്നതിനു നിയമസാധുതയില്ലെന്നു കണ്ട് അവർ കൈവശംവയ്ക്കുന്നതും വിറ്റതുമായ ഭൂമി മുഴുവൻ ഏറ്റെടുത്തു റവന്യു സ്പെഷൽ ഓഫീസർ എം.ജെ. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. ഇതിൽ ചെറുവള്ളി എസ്റ്റേറ്റും ഉൾപ്പെടും. ഇതു സംബന്ധിച്ച സിംഗിൾ ബഞ്ച് വിധിക്കെതിരേ ഡിവിഷൻ ബഞ്ചിൽ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി അന്തിമവിധി വരാനിരിക്കുകയാണ്.
2005 ഓഗസ്റ്റ് രണ്ടിന് എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 23429/2005 ആധാരപ്രകാരം 369/1 മുതൽ ഏഴുവരെ, 357/1, 368/1, 368/1സി സർവേ നന്പറുകളിൽപെട്ട 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍സ് കന്പനി ബിലീവേഴ്സ് ചർച്ചിനു വിറ്റത്.
എന്നാൽ, ഈ സർവേ നന്പറുകൾ ഒന്നും സർക്കാർ രേഖയായ സെറ്റിൽമെന്റ് രജിസ്റ്ററിലില്ല. സെറ്റിൽമെന്റ് രജിസ്റ്ററിൽ സർവേ നന്പർ 357/എ മുതൽ 357/ജെ വരെ രേഖപ്പെടുത്തിയിരിക്കുന്നതു സർക്കാർ ഭൂമിയാണെന്നാണു റവന്യു സ്പെഷൽ ഓഫീസർ കണ്ടെത്തിയിരുന്നത്.
വില നിശ്ചയിച്ച് ഏറ്റെടുക്കണമെന്നു ബിലീവേഴ്സ് ചർച്ച്
02:37 AM Jul 20, 2017 | Deepika.com