കൊച്ചി: നഴ്സുമാരുടെ സമരം സംബന്ധിച്ച് ഹൈക്കോടതിയിൽ നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ല. അടിസ്ഥാന ശബളം 20,000 രൂപ വേണമെന്ന ആവശ്യം ചർച്ചയിൽ പങ്കെടുത്ത യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ഉന്നയിച്ചപ്പോൾ മാനേജ്മെന്റ് പ്രതിനിധികൾ എതിർത്തു. സർക്കാരാണ് അടിസ്ഥാനശന്പളം സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണു മാനേജ്മെന്റ് സ്വീകരിച്ചത്.
സ്വകാര്യനഴ്സുമാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് നടപ്പാക്കണമെന്ന യുഎൻഎയുടെ ആവശ്യത്തിലാണ് ഹൈക്കോടതി നിർദേശ പ്രകാരം മധ്യസ്ഥ ചർച്ച നടത്തിയത്.
സമരരംഗത്തുള്ള ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ചർച്ചയ്ക്കില്ലാത്തതിനാൽ അന്തിമ തീരുമാനമെടുക്കാനാവില്ലെന്നു മീഡിയേഷൻ കമ്മിറ്റി വ്യക്തമാക്കി.ചർച്ച പരാജയമല്ലെന്നും മീഡിയേഷൻ കമ്മിറ്റിക്കു മറ്റു നഴ്സ് അസോസിയേഷനുകളെ പങ്കെടുപ്പിക്കാനായില്ലെന്നും ആശുപത്രി മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു. സർക്കാർതല ചർച്ചയിലൂടെ മാത്രമേ വേതനം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ആശുപത്രികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതു സർക്കാരാണെന്നും മാനേജ്മെന്റ് പ്രതിനിധി ചൂണ്ടിക്കാട്ടി.
അതേസമയം ചർച്ച പരാജയമായിരുന്നെന്നു യുഎൻഎ ഭാരവാഹികൾ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലുൾപ്പെടെ സമരം ശക്തമാക്കുമെന്നും വ്യാഴാഴ്ച കൂട്ട അവധിയെടുക്കുമെന്നും യുഎൻഎ അറിയിച്ചു. മൂന്നിലൊന്നു നഴ്സുമാർ മാത്രമേ ജോലിക്ക് കയറുകയുള്ളൂ. അത്യാഹിതവിഭാഗവും അവശ്യസേവനങ്ങളും സമരം മൂലം തടസപ്പെടില്ലെന്നും യുഎൻഎ അറിയിച്ചു.
നഴ്സുമാരുടെ സമരം: ഹൈക്കോടതിയിൽ നടത്തിയ മധ്യസ്ഥ ചർച്ച പരാജയം
02:37 AM Jul 20, 2017 | Deepika.com