കൊച്ചി: കേന്ദ്ര സർക്കാർ ജീവനക്കാരായ അമ്മമാർക്ക് അനുവദിച്ചിട്ടുള്ള രണ്ടു വർഷത്തെ ശിശു സംരക്ഷണ അവധി ഒരുമിച്ചോ പലതവണയായോ എടുക്കാൻ കഴിയുമെന്നു ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 18 വയസ് തികയുന്നതുവരെ ലഭിക്കുന്ന ഈ അവധി എങ്ങനെ എടുക്കണമെന്നത് അമ്മയുടെ സ്വാതന്ത്ര്യമാണെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാന്പിലെ വനിതാ കോണ്‍സ്റ്റബിളായ എസ്. ബീന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളിപ്പുറം സിആർപിഎഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒരാഴ്ചയ്ക്കുള്ളിൽ ബീനയുടെ അവധി അപേക്ഷ പരിഗണിച്ച് ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
2016 നവംബർ മുതൽ ആറു മാസത്തെ ആർജിത അവധിയിൽ പ്രവേശിച്ച ബീന ഏപ്രിൽ 25 നാണ് രണ്ടു വർഷത്തെ അവധിക്ക് അപേക്ഷിച്ചത്. ആർജിത അവധി കഴിഞ്ഞ് മേയ് 16നു ഡ്യൂട്ടിയിൽ തിരിച്ചെത്തിയശേഷം അപേക്ഷ പരിഗണിക്കാമെന്ന് അധികൃതർ മറുപടി നൽകി. എന്നാൽ ഡ്യൂട്ടിയിൽ തിരിച്ചെത്തിയിട്ടും അപേക്ഷ പരിഗണിക്കാൻ അധികൃതർ തയാറായില്ല. നാലും ഏഴും വയസുള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. തുടർന്നാണ് ബീന ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളെ നോക്കാനായി രണ്ടു വർഷത്തെ അവധിക്കു നൽകിയ അപേക്ഷ നിരസിച്ച നടപടി നിയമപരമല്ലെന്നായിരുന്നു ഹർജിയിലെ വാദം.
ശിശു സംരക്ഷണ അവധി ഒരുമിച്ചോ തവണകളായോ എടുക്കാം
02:22 AM Jul 20, 2017 | Deepika.com