തിരുവനന്തപുരം: സംസ്ഥാന മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിന്റെ കമാൻഡോ സുരക്ഷ വെട്ടിക്കുറച്ച എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഉത്തരവു ഡിജിപി മരവിപ്പിച്ചു. സെൻകുമാറിനു തീവ്രവാദ ഭീഷണിയുള്ളതു കണക്കിലെടുത്താണു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടി.
എഎസ്ഐയും രണ്ടു കമാൻഡോകളുമടക്കം അഞ്ചു പോലീസുകാരാണ് സെൻകുമാറിനൊപ്പമുള്ളത്. ഇതിൽ മൂന്നുപേരെ തിരികെ വിളിക്കാനാണു തച്ചങ്കരി ഉത്തരവിട്ടത്. തനിക്കു തീവ്രവാദ ഭീഷണിയുള്ളത് സെൻകുമാർ ഡിജിപിയെ ഫോണിൽ അറിയിച്ചതിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്.
പാലക്കാട്ടു നിന്നുള്ള എഎസ്ഐ മുരുകേശന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റി പോലീസിലെ നാലുപേർ ഉൾപ്പെട്ടതാണു സെൻകുമാറിന്റെ സുരക്ഷാവിഭാഗം.
നേരത്തേ സെൻകുമാറിന് രണ്ടുപേരുടെ സുരക്ഷയാണുണ്ടായിരുന്നതെന്നും പോലീസ് മേധാവിയായി മടങ്ങിയെത്തിയ ശേഷം മൂന്നുപേരെക്കൂടി സുരക്ഷാ വിഭാഗത്തിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നുവെന്നുമായിരുന്നു വാദം. സെൻകുമാർ വിരമിച്ചതോടെ മൂന്നുപേരെ തിരികെവിളിക്കാൻ ഉത്തരവിറക്കുകയായിരുന്നു.
സെൻകുമാറിന്റെ സുരക്ഷ വെട്ടിക്കുറച്ചതു ഡിജിപി തടഞ്ഞു
02:22 AM Jul 20, 2017 | Deepika.com