തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ സമുച്ചയത്തിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ അധികൃതർ നടപടികൾ ആരംഭിച്ചു. ദിലീപിന്റെ ചാലക്കുടിയിലെ തിയറ്റർ പുറമ്പോക്കുഭൂമി കൈയേറി നിർമിച്ചതാണെന്ന് ജില്ലാ കളക്ടർ റവന്യു മന്ത്രിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി 27ന് അളന്നു തിട്ടപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ദിലീപ് അടക്കം സ്ഥലമുടമകളായ ഏഴുപേർക്കു തൃശൂർ ജില്ലാ സർവേ സൂപ്രണ്ട് നോട്ടീസ് അയച്ചു. സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാനാണ് നോട്ടീസ്.
1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ റവന്യു മന്ത്രിക്കു റിപ്പോർട്ട് നല്കിയത്. രാജാക്കന്മാരുടേതായിരുന്ന ഭൂമി പിന്നീട് സർക്കാർ ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതിൽ കുറച്ചു സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. ഇവിടെ പിന്നീടു ചില പോക്കുവരവു നടന്നതായി സൂചനയുണ്ട്.
സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടിയിലെ ശ്രീധരമംഗലം ക്ഷേത്രത്തിന് ഉൗട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ ദിലീപ്, എട്ട് ആധാരങ്ങളുണ്ടാക്കി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഇങ്ങനെ കൈവശപ്പെടുത്തിയ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണെന്നു നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നതാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പുതന്നെ ഭൂമി കൈയേറ്റം സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. അന്നു നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഉന്നതർ ഇടപെട്ടു മുക്കിയതായിപരാതിയുണ്ടായിരുന്നു.
പുതിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് റവന്യുമന്ത്രി ആവശ്യപ്പെടുകയായിരുന്നു. കളക്ടർ നൽകിയ റിപ്പോർട്ടിൽ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് വിവാദഭൂമി അളന്നു തിട്ടപ്പെടുത്താൻ സർവേ അധികൃതർ നടപടി ആരംഭിച്ചിരിക്കുന്നത്.
ഡി സിനിമാസ് ഭൂമി അളക്കും; ദിലീപിനു നോട്ടീസ്
02:22 AM Jul 20, 2017 | Deepika.com