കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു പോലീസ് കരുതുന്ന ദിലീപിന്റെ മാനേജറും ഡ്രൈവറുമായ കളമശേരി ഏലൂർ സ്വദേശി എ.എസ്. സുനിൽരാജ് എന്ന അപ്പുണ്ണി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
ഗൂഢാലോചനയിലെ പങ്കു വ്യക്തമായതോടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കെയാണു നിയമപരിരക്ഷ ലഭിക്കാനായി അപ്പുണ്ണി കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപ് പോലീസ് കസ്റ്റഡിയിലുള്ളപ്പോൾ മുതൽ അന്വേഷണ സംഘം അപ്പുണ്ണിയെ പിടികൂടാനായി നീക്കം തുടങ്ങിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
തന്നെയും ദിലീപിന്റെ ഉറ്റ സൂഹൃത്തും സംവിധായകനുമായ നാദിർഷയെയും കേസിൽ മാപ്പുസാക്ഷിയാക്കി ദിലീപിനെതിരേ മൊഴി പറയിപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നു ജാമ്യാപേക്ഷയിൽ അപ്പുണ്ണി ചൂണ്ടിക്കാട്ടുന്നു. കേസിൽ ചോദ്യം ചെയ്യലിനു നേരത്തേ താൻ വിധേയനായിരുന്നെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ നേരിട്ടു ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നുമില്ലെന്നും അപേക്ഷയിൽ പറയുന്നു.
തനിക്കു കേസിൽ പങ്കുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ട്. 2009 മുതൽ ദിലീപിനൊപ്പമുണ്ട്. ഏപ്രിൽ 18ന് വിഷ്ണു എന്ന പേരിൽ ഒരാൾ ഫോണിൽ വിളിച്ചിരുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിക്കു വേണ്ടിയാണ് ഇയാൾ വിളിച്ചത്.
ദിലീപിനെ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇക്കാര്യം ദിലീപിനോടു പറഞ്ഞതിനെത്തുടർന്നു പോലീസിൽ പരാതിയും നൽകിയിരുന്നു.
അന്വേഷിക്കുന്ന സംഘം കഴിഞ്ഞ മാസം 28ന് ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഈ മാസം 10നു ദിലീപിനെ അറസ്റ്റ് ചെയ്യുന്നതുവരെ ഒപ്പമുണ്ടായിരുന്നു. പലതവണ ചോദ്യം ചെയ്തിട്ടും പോലീസിനു തെളിവൊന്നും കിട്ടിയിരുന്നില്ല. അറസ്റ്റ് ചെയ്താൽ മൂന്നാം മുറ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പൾസർ സുനിയുമായി തനിക്കു ബന്ധമുണ്ടെന്ന കെട്ടിച്ചമച്ച കഥയാണു പ്രചരിക്കുന്നത്. നേരത്തേ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്ന് അപ്പുണ്ണി ഹർജിയിൽ ആവശ്യപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിൽ ദിലീപിനൊപ്പം അപ്പുണ്ണിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവും അപ്പുണ്ണിയും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. കൂടാതെ, അപ്പുണ്ണി വിഷ്ണു വഴി സുനിക്കു പണം നൽകി കേസ് ഒത്തുത്തീർപ്പാക്കാൻ ശ്രമിച്ചതിനും പോലീസിനു തെളിവുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചത്.
അപ്പുണ്ണി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
02:22 AM Jul 20, 2017 | Deepika.com