കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകാമെന്ന് പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി.
പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഹർജിക്കാരനെതിരെയുള്ളതെന്നും ചോദ്യം ചെയ്യലിനിടെ മതിയായ തെളിവു ലഭിച്ചാൽ അറസ്റ്റ് ചെയ്യാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 16 നും 19 നും പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നെന്നും വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് അറസ്റ്റ് ചെയ്യാനാണെന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ ഹർജി പരിഗണിക്കുന്പോഴാണ് പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണ് ഫെബ്രുവരി 23 നു കോടതിയിൽ കീഴടങ്ങാനെത്തും മുന്പ് പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയിരുന്നെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതോടെയാണ് പ്രതീഷ് ചാക്കോ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകാമെന്ന് പ്രതീഷ് ചാക്കോ
02:13 AM Jul 20, 2017 | Deepika.com