തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷനിലെ ഒഴിവിലേക്കു ജി. രാജേന്ദ്രനെ നിയമിക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ചെയർമാൻ ഉൾപ്പെടെയുള്ള പിഎസ്സി അംഗങ്ങളുടെ എണ്ണം 14 ആയി ഉയർന്നു. പിഎസ്സിയിൽ ചെയർമാനെ കൂടാതെ 20 അംഗങ്ങളെ വരെ നിയമിക്കാൻ കഴിയും.
ജനതാദൾ-എസ് പ്രതിനിധിയായ ജി. രാജേന്ദ്രൻ തിരുവനന്തപുരം പരശുവയ്ക്കൽ ആടുമാൻകാട് സ്വദേശിയാണ്. ജലവിഭവമന്ത്രി മാത്യു ടി. തോമസിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും ഇടതുപക്ഷ സർവീസ് സംഘടനകളുടെ സംയുക്ത വേദിയായ ആക്ഷൻ കൗണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ മുൻ സംസ്ഥാന കണ്‍വീനറുമാണ്. ഇപ്പോൾ വഴുതക്കാട് താമസിക്കുകയാണ്.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഹയർഗ്രേഡ് സൂപ്രണ്ടായി സർവീസിൽ നിന്നു വിരമിച്ചു. ജനതാദൾ-എസിന്റെ സർവീസ് സംഘടനയായ എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെന്ററിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1980 കളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രംഗത്തു വന്ന രാജേന്ദ്രൻ സ്റ്റുഡന്റ്സ് ഫോർ ഡെമോക്രസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1989ൽ നായനാർ മന്ത്രിസഭയിൽ നീലലോഹിതദാസ് നാടാർ മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. ഭാര്യ ജയറാണി. മക്കൾ ആർ.ജെ. ദേവിക ആർ.ജെ. ഗോകുൽ.
ജി. രാജേന്ദ്രൻ പിഎസ്സി അംഗം
02:02 AM Jul 20, 2017 | Deepika.com