തൃശൂർ: സാംസ്കാരിക പ്രവർത്തകനും അങ്കണം സാംസ്കാരിക വേദി ചെയർമാനുമായ ആർ.ഐ. ഷംസുദ്ദീൻ(66) നിര്യാതനായി. ഇന്നലെ രാവിലെ പൂത്തോളിലെ വസതിയിൽവച്ച് നെഞ്ചുവേദന ഉണ്ടായതിനെതുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നുരാവിലെ 9.30 മുതൽ 11 വരെ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനുവച്ചശേഷം വലപ്പാടുള്ള തറവാട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരം നാലിനു വലപ്പാട് എടത്തിരുത്തി ചൂലൂർ ജുമാ മസ്ജിദ് പള്ളിയിൽ കബറടക്കും.
വലപ്പാട് രായംമരക്കാർ വീട്ടിൽ ഇബ്രാഹിമിന്റേയും കുഞ്ഞാമിനയുടേയും മകനാണ് ഷംസുദ്ദീൻ. വടക്കാഞ്ചേരി ശ്രീ വ്യാസ കോളജ് മലയാളം വിഭാഗം മേധാവിയായിരുന്ന എഴുത്തുകാരി ഡോ. പി. സരസ്വതിയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ: ജമീല(റിട്ട.അധ്യാപിക, വലപ്പാട്), ഷാഹിദ, സഖറിയ.
1982 മുതൽ അങ്കണം ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. നാട്ടിക എസ്എൻ കോളജ് ചെയർമാനായി രാഷ്ട്രീയ രംഗത്തുവന്ന ഷംസുദ്ദീൻ, കെഎസ്യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഷംസുദ്ദീന്റെ നിര്യാണ വാർത്തയറിഞ്ഞ് കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഷംസുദ്ദീന്റെ ഭാര്യ സരസ്വതിയെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു.
അങ്കണം ഷംസുദ്ദീൻ നിര്യാതനായി
01:55 AM Jul 20, 2017 | Deepika.com