കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെയെന്നു കേസിലെ മുഖ്യപ്രതി പൾസർ സുനി. കഥ പകുതിയേ ആയിട്ടുള്ളൂവെന്നും സുനി പറഞ്ഞു.
അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു സുനിയുടെ പ്രതികരണം.
ആലുവ ജയിലിൽ റിമാൻഡിലുള്ള ആലുവ സ്വദേശി കൂടിയായ നടൻ ദിലീപിനെ ഉദ്ദേശിച്ചായിരുന്നു സുനിയുടെ ആലുവക്കാരൻ വിഐപി പരാമർശം. കഴിഞ്ഞ തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ സ്രാവുകൾ കേസിൽ കുടുങ്ങാനുണ്ടെന്നു സുനി പറഞ്ഞിരുന്നു. തുടർന്നായിരുന്നു ദിലീപിന്റെ അറസ്റ്റ്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോണ് മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനു സുനി മറുപടി പറഞ്ഞില്ല. വൻ സ്രാവുകൾ ആരെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കൂടുതൽ പേർക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സുനിയുടെ അഭിഭാഷകൻ ബി.എ. ആളൂർ പ്രതികരിച്ചു.
പോലീസ് കസ്റ്റഡിയിൽ ലഭിക്കുന്ന മൊഴികൾക്കു നിയമസാധുതയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സുനിയുടെ രഹസ്യമൊഴി നൽകാനുള്ള അപേക്ഷ സമർപ്പിക്കുമെന്നും ആളൂർ പറഞ്ഞു. സുനിയുടെയും കേസിലെ മറ്റു പ്രതികളായ വിജീഷ്, മണികണ്ഠൻ, മാർട്ടിൻ, വടിവാൾ സലി, പ്രദീപ് എന്നിവരുടെയും റിമാൻഡ് കാലാവധി കോടതി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. പൾസർ സുനിയും കൂട്ടുപ്രതികളും അങ്കമാലി കോടതിയിൽ ഇന്നലെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ 20നു കോടതി വാദം കേൾക്കും.
പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയ കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ ശേഖരിക്കാൻ പോലീസിനു സാധിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിൽ സുനിക്കെതിരേയുള്ള അന്വേഷണം പൂർത്തിയായതാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളെ കൂടാതെ ജയിലിൽ സുനി ഫോണ് ഉപയോഗിച്ച കേസിലെ പ്രതിയായ വിഷ്ണുവിനെയും ഇന്നലെ കോടതിയിൽ ഹാജരാക്കി.
മൊബൈൽ ഫോണോ കത്തോ ആർക്കും കൊണ്ടുപോയി കൊടുത്തിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. സംവിധായകൻ നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വിളിച്ചു വിഷ്ണു ഭീഷണിപ്പെടുത്തിയതാണ് കേസിൽ ദിലീപിന്റെ അറസ്റ്റുവരെയെത്തിച്ച സംഭവങ്ങൾക്കു കാരണമായത്.
കൂടുതൽ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെ എന്നു പൾസർ സുനി
02:36 AM Jul 19, 2017 | Deepika.com