തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനു പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോണ്‍ രൂപീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം-തിരുനെൽവേലി, നാഗർകോവിൽ - കന്യാകുമാരി ലൈനുകൾ തിരുവനന്തപുരം ഡിവിഷനിൽ നിന്നു വേർപെടുത്തി മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം തടയണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
റെയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു റെയിൽവേയുമായി ചേർന്നു സംസ്ഥാനം കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകിയിരിക്കുകയാണ്. എന്നാൽ, മേഖലാ ഓഫീസ് ചെന്നൈയിലായതിനാൽ പദ്ധതികളിൽ തീരുമാനം നീണ്ടു പോകുന്നു. അതിവേഗ റെയിൽപ്പാതയും തലശേരി-മൈസൂർ, അങ്കമാലി-ശബരി, ഗുരുവായൂർ- തിരുനാവായ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തതിനു പ്രധാന കാരണം കേരളത്തിനു റെയിൽവേ സോണ്‍ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനു കന്യാകുമാരി മുതൽ മംഗലാപുരം വരെ പരിധിയുള്ള പെനിൻസുലർ റെയിൽവെ സോണ്‍ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണ്.
എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോണ്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി
02:32 AM Jul 19, 2017 | Deepika.com