കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഈമാസം പത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ 15 ന് അങ്കമാലി ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിലപാടറിയിക്കാൻ അഞ്ചു ദിവസം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സിംഗിൾ ബെഞ്ചിൽ ബോധിപ്പിച്ചു. ദിലീപിന്റെ അഭിഭാഷകൻ ഇതിനെ എതിർത്തു. ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. തുടർന്ന് ഹൈക്കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കാൻ മാറ്റി.
തനിക്കെതിരേ ഈ കേസിൽ തെളിവുകളൊന്നുമില്ലെന്നും പലതവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും പോലീസിന് സംഭവവുമായി തന്നെ ബന്ധപ്പെടുത്താനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയടക്കമുള്ളവർ അറസ്റ്റിലായ ശേഷം കഴിഞ്ഞ ഏപ്രിലിൽ പോലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനയൊന്നുമില്ലെന്ന് പോലീസ് അന്നു വ്യക്തമാക്കിയിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതു ശരിവയ്ക്കുകയും ചെയ്തതാണ്. ഇതിനുശേഷം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. തന്റെ സിനിമാ കരിയർ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കി പരാതി നൽകുകയും ചെയ്തു.
ഒന്നാം പ്രതിയുമായി ബന്ധമുണ്ടെന്നത് ആരോപണം മാത്രമാണ്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന 19 സംഭവങ്ങളിൽ ഭൂരിഭാഗവും താനുമായി ബന്ധപ്പെട്ടുള്ളതല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നില്ലെന്ന് ഇരയായ നടി തന്നെ ജൂലൈ 13 ന് പറഞ്ഞിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ജയിലിൽ നിന്ന് പൾസർ സുനി എഴുതിയ കത്ത് വ്യാജമാണെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് കത്ത് എഴുതിച്ചതെന്നും സഹതടവുകാരൻ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം പ്രതിയുടെ മൊഴിയല്ലാതെ മറ്റൊന്നും തനിക്കെതിരേ ചൂണ്ടിക്കാട്ടാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.
ഹർജിക്കാരന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആക്ഷേപം. ഇരയായ നടിയും നടി മഞ്ജു വാര്യരും മൊഴി നൽകിയിട്ടുണ്ട്. തനിക്ക് ഇവരെ സ്വാധീനിക്കാൻ കഴിയില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് റൂറൽ എസ്പി തന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ഉപയോഗിച്ചിരുന്ന രണ്ട് മൊബൈലുകൾ കോടതിയിൽ സമർപ്പിച്ചു. തടവിൽ തുടരുന്നത് തനിക്കും സിനിമാ ലോകത്തിനും വൻ സാന്പത്തിക നഷ്ടമുണ്ടാക്കുമെന്നും ദിലീപിന്റെ ജാമ്യഹർജിയിൽ പറയുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി
03:04 AM Jul 18, 2017 | Deepika.com