കൊച്ചി : മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു.
ഒരു ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരത്തെ സൈബർ ക്രൈം സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർജാമ്യം തേടി സെൻകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സെൻകുമാറിനെ അറസ്റ്റ് ചെയ്താൽ 30,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നത്.
സെൻകുമാറിന്റെ അഭിമുഖം പൂർണമായും പരിശോധിച്ചിരുന്നോയെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞു. അഭിമുഖത്തിലെ ചില വാക്കുകളുടെ പേരിൽ നടപടിയെടുക്കാനാവില്ല. സെൻകുമാറിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യകത എന്താണെന്നും കോടതി വാക്കാൽ ചോദിച്ചു.
എന്നാൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ അദ്ദേഹത്തെ അറസ്റ്റുചെയ്യുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിന് തന്റെ അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമാണ് താൻ നടത്തിയതെന്നും സെൻകുമാറിന്റെ ഹർജിയിൽ പറയുന്നു. രാജ്യാന്തര തീവ്രവാദ സംഘടനയായ ഐഎസിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം പറഞ്ഞിരുന്നു. കേരളത്തിലെ ഐഎസിന്റെ വളർച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനൊപ്പം പോലീസ് മേധാവി നടപടിയെടുക്കുമെന്ന പ്രത്യാശയും പങ്കുവച്ചിരുന്നു. എന്നാൽ ഓണ്‍ലൈൻ മാധ്യമം ഇതിന്റെ എഡിറ്റ് ചെയ്ത രൂപമാണ് പ്രസിദ്ധീകരിച്ചത്.
നിയമവിരുദ്ധമായതൊന്നും ചെയ്തിട്ടില്ല. ഡിജിപിയായിരിക്കെ ചില ഉന്നത ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അപമാനിക്കാനാണ് ഇത്തരമൊരു കേസ് രജിസ്റ്റർ ചെയ്തതെന്നും സൗഹൃദ സംഭാഷണം അഭിമുഖമെന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു.
സെൻകുമാറിന് ഇടക്കാല ജാമ്യം
03:04 AM Jul 18, 2017 | Deepika.com