മറയൂർ: ഒറ്റയാന്റെ ആക്രമണത്തിൽ കുടുംബനാഥൻ ഉൾപ്പെടെ എല്ലാവർക്കും പരിക്ക്. കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കുണ്ട ക്കാട് ഭാഗത്തെ താമസക്കാരായ ഭാസ്കരൻ (70), ഭാര്യ സരോജിനി(65), മകൾ ബേബി(24) എന്നിവർക്കാണ് പരിക്ക്.
വീട്ടുമുറ്റത്തുനിന്ന മകൾ ബേബിയെ കാട്ടാന ഓടിയെത്തി കുത്തി വീഴ്ത്തുകയും തൂക്കി എറിയുകയും ചെയ്യുകയായിരുന്നു. അന്ധയായ മകളെ കാട്ടാന ആക്രമിക്കുന്നതു കണ്ടു രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ സരോജിനിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു.
ഒറ്റയാൻ ചിന്നംവിളിച്ച് നിലയുറപ്പിച്ചതിനാൽ സമീപവാസികൾക്ക് അടുക്കാൻ കഴിഞ്ഞില്ല. സമീപവാസികൾ സംഘടിച്ചെത്തി കാട്ടാനയെ തുരത്തിയ ശേഷമാണ് ഇവരെ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.
കാഴ്ചയില്ലാത്ത ബേബിയുടെ നില അതീവ ഗുരുതരമാണ്. മറയൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റയാൻ ആക്രമണകാരിയായി നിന്നിരുന്ന വിവരം മറയൂർ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ, വനംവകുപ്പ് നടപടി സ്വീകരിക്കാതിരുന്നതാണു ദാരുണ സംഭവത്തിനു കാരണം.
മൂന്നംഗ കുടുംബത്തെ കാട്ടാന ആക്രമിച്ചു; കാഴ്ചയില്ലാത്ത മകളുടെ നില ഗുരുതരം
03:04 AM Jul 18, 2017 | Deepika.com