കോട്ടയം: സുപ്രിംകോടതിവിധിയുടെ അടിസ്ഥാനത്തിൽ സഭാതർക്കങ്ങൾക്കു പൂർണപരിഹാരമാകുമെന്നു കരുതുന്നില്ലെന്നു യാക്കോബായസഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. കോട്ടയത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ യാക്കോബായ - ഓർത്തഡോക്സ് സഭ ഒന്നിച്ചുപോകാനുള്ള സാഹചര്യമില്ല.
സഭകൾ തമ്മിലുള്ള യോജിപ്പിനു പല അർഥങ്ങളുണ്ട്. തർക്കവും വിശ്വാസപരമായ വ്യത്യാസവും നിലനിൽക്കുന്നതിനാൽ ഇരുസഭകളായി പിരിഞ്ഞു കേസുകൾ പിൻവലിച്ചും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പള്ളികളുടെ ഉടമസ്ഥവകാശം സംബന്ധിച്ചു തീരുമാനിച്ചും മുന്നോട്ടുപോകണം. അതിനുള്ള സാഹചര്യം കോടതിക്കു പുറത്തു മധ്യസ്ഥരുടെ ശ്രമത്തിലൂടെ ഉണ്ടാകുമെന്നാണു പ്രതീക്ഷ. കോലഞ്ചേരി പള്ളിക്കേസ് നിയമപരമായി നേരിടും.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതതേടി സുപ്രീംകോടതിയെ സമീപിക്കും. ഓർത്തഡോക്സ് സഭയ്ക്കു വിധി നടപ്പാക്കണമെന്ന് അവകാശപ്പെടാൻ അധികാരമുണ്ട്. ഇന്ത്യപോലൊരു രാജ്യത്തിൽ വിശ്വാസപരമായ അയോധ്യയടക്കം പലവിധികൾ വന്നിട്ടും പ്രായോഗികമായി നടപ്പാക്കാനായിട്ടില്ല. വിശ്വാസത്തിന്റെ അടിത്തറയുള്ളതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നു സർക്കാരിനുമറിയാം. അതുകൊണ്ടാണ് സർക്കാർ ഒത്തുതീർപ്പിനും മധ്യസ്ഥശ്രമവും നടത്തുന്നത്. ഇക്കാര്യത്തിൽ സർക്കാർ അതു ചെയ്യുമെന്നാണു പ്രതീക്ഷയെന്നും മാർ കൂറിലോസ് പറഞ്ഞു.
ജനാധിപത്യ സമൂഹത്തിൽ തർക്കമുണ്ടാകുന്പോൾ അവിടെ ഭൂരിപക്ഷത്തിനാണു വിലയുണ്ടാകുക. സർക്കാരും സർക്കാർ നിർദേശിക്കുന്ന മധ്യസ്ഥരും മറ്റു മതമേലധ്യക്ഷന്മാർ മുൻകൈയെടുത്ത് ഇരുവിഭാഗങ്ങളുമായി ചർച്ചചെയ്തു തർക്കങ്ങളും കലഹങ്ങളും അവസാനിപ്പിച്ചു മുന്നോട്ടുപോകണമെന്നും മാർ കൂറിലോസ് പറഞ്ഞു.
തർക്കം മധ്യസ്ഥ ശ്രമത്തിലൂടെ തീർക്കണം: യാക്കോബായ സഭ
03:03 AM Jul 18, 2017 | Deepika.com