കൊച്ചി: സംസ്ഥാന സർക്കാർ നിയോഗിച്ച ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിച്ച് ജൂലൈ 13 ന് പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. താല്കാലിക ഫീസാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് സമിതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. താത്കാലിക ഫീസാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഫീസിൽ വ്യത്യാസമുണ്ടാകുമെന്ന് പ്രവേശനം നേടുന്ന വിദ്യാർഥികളെ അറിയിച്ച് അവരിൽ നിന്ന് ഫീസ് ലഭിക്കുമെന്ന ഉറപ്പ് എഴുതി വാങ്ങണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസിനെയും ഇതനുസരിച്ച് രൂപം നൽകിയ ഫീസ് നിർണയ സമിതിയുടെ തീരുമാനത്തെയും ചോദ്യം ചെയ്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജും നൽകിയ ഹർജികളും സർക്കാർ പിന്നീട് പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് നിശ്ചയിച്ച ഫീസിനെ ചോദ്യം ചെയ്ത് ഇവർ നൽകിയ ഉപഹർജികളുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സ്വാശ്രയ ഓർഡിനൻസിന്റെ ഭരണഘടനാ സാധുതയടക്കമുള്ള വിഷയങ്ങൾ ഹൈക്കോടതി വിശദമായി പരിശോധിക്കും. ഇതിനായി നാലാഴ്ച കഴിഞ്ഞ് ഹർജികൾ പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ഇടക്കാല ഉത്തരവിൽ സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്.
സമിതി നിശ്ചയിച്ച ഫീസ് ശരിവച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാണ് സർക്കാരിനെ ഇടക്കാല ഉത്തരവിൽ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
സ്വാശ്രയ മാനേജ്മെന്റുകൾ 2017 - 18 ലേക്കുള്ള പ്രവേശനത്തിന് പ്രോസ്പെക്ടസ് തയാറാക്കി സമിതിയുടെ അനുമതിക്കായി നൽകിയിരുന്നില്ലെന്നും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ അഞ്ചു ലക്ഷത്തിൽ താഴെയായി നിശ്ചയിച്ച ഫീസ് അംഗീകരിച്ചിട്ടുണ്ടെന്നും ഹർജി പരിഗണിക്കവെ ഫീസ് നിർണയ സമിതി വാദിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിക്കുന്നതിനുള്ള വസ്തുതകളും വിവരങ്ങളും മാനേജ്മെന്റുകൾ നൽകിയിട്ടില്ല. ആ നിലയ്ക്ക് താല്കാലിക ഫീസാണ് പ്രഖ്യാപിച്ചത്. മാനേജ്മെന്റുകൾ വിവരങ്ങൾ നൽകിയാൽ ഇതു പരിഗണിച്ച് ഫീസിൽ വ്യത്യാസം വരുത്തുമെന്നും സമിതി കോടതിയെ അറിയിച്ചു. നീറ്റിലെ റാങ്ക് അനുസരിച്ച് പൊതു കൗണ്‍സലിംഗ് ഏർപ്പെടുത്തണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
പൊതു കൗണ്‍സലിംഗിന്റെ വിജ്ഞാപനത്തിനൊപ്പം ഫീസ് ഘടന കൂടി പ്രഖ്യാപിക്കണം. ഇതിനായി മാനേജ്മെന്റുകൾ വിവരങ്ങൾ നൽകണം. തുടർന്ന് അന്തിമ ഫീസ് നിർണയിക്കും മുന്‍പ് മാനേജ്മെന്റുകളെ സമിതി കേൾക്കണം. ഇത്തരം വിവരങ്ങൾ നൽകാനും പരിശോധിക്കാനും സമയമെടുക്കും. ടൂ മിനിട്ട്സ് ന്യൂഡിൽസ് പോലെ എളുപ്പം പൂർത്തിയാക്കാൻ കഴിയില്ല. ഓഗസ്റ്റ് 31 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശമുള്ള സാഹചര്യത്തിൽ സമിതിക്ക് താല്കാലിക ഫീസ് നിർണയിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകാൻ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണിത്. ജൂലൈ 13 ലെ ഉത്തരവിലൂടെ സമിതി ഈ അധികാരം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ ഭരണഘടനാ സാധുതയടക്കം പിന്നീട് പരിഗണിക്കാം.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻആർഐ സീറ്റിൽ 20 ലക്ഷം രൂപയുമാണ് താല്കാലിക ഫീസായി നിശ്ചയിച്ചത്. അന്തിമമായി ഫീസ് നിർണയിക്കുന്പോൾ ഇതിൽ വ്യത്യാസം വന്നാൽ അതിനനുസരിച്ച് ഉത്തരവിറക്കാം. ഇതിൽ മാനേജ്മെന്റുകളുടെ താല്പര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവിറങ്ങി രണ്ടു മാസത്തിനുള്ളിൽ അന്തിമ ഫീസ് നിർണയത്തിനായി മാനേജ്മെന്റുകൾ വസ്തുതകളും രേഖകളും സമിതിയിൽ ഹാജരാക്കണം. ഫീസ് നിർണയിക്കും മുന്‍പ് മാനേജ്മെന്റുകളെ കേട്ടില്ലെന്ന വാദത്തോട് യോജിക്കാനാവില്ല.താല്കാലിക ഫീസ് നിശ്ചയിക്കുക മാത്രമാണുണ്ടായത്. ഫീസ് നിർണയത്തിന് മാനേജ്മെന്റുകൾ രേഖകൾ ഹാജരാക്കിയ ശേഷം അവരെ കേൾക്കണമെന്നാണ് വ്യവസ്ഥയുള്ളത്.
താത്കാലിക ഫീസ് നിർണയത്തിന് ഇതിന്റെ ആവശ്യമില്ല. രേഖകൾ ഹാജരാക്കി ഉയർന്ന ഫീസിനുള്ള അവകാശവാദം തെളിയിക്കാൻ മാനേജ്മെന്റുകൾക്ക് കഴിഞ്ഞാൽ ഉയർന്ന ഫീസ് ഈടാക്കാം. ഇക്കാര്യത്തിൽ മുൻവിധികളില്ല. ഫീസ് ഉയർത്തിയാൽ അതു നൽകാൻ പ്രവേശനം നേടുന്നവർ ബാധ്യസ്ഥരാണെന്ന വ്യവസ്ഥ കൗണ്‍സിലിംഗ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണം. ഉയർന്ന ഫീസ് നൽകാമെന്ന് കുട്ടികളിൽനിന്ന് ഉറപ്പ് എഴുതി വാങ്ങണം. താത്കാലിക ഫീസ് നിശ്ചയിച്ചതിലൂടെ സമിതി വ്യവസ്ഥകൾ ലംഘിക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഫീസ് നിർണയ സമിതിയുടെ ജൂലൈ 13 ലെ ഉത്തരവ് ശരിവയ്ക്കുകയാണെങ്കിലും സർക്കാരിന്റെ നടപടികളെ അപലപിക്കാതിരിക്കാൻ കോടതിക്കു കഴിയില്ല. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായി കൊണ്ടുവന്ന ഓർഡിനൻസിന്റെ പോരായ്മകൾ പരിഹരിച്ച് പുതിയ ഓർഡിനൻസ് ഇറക്കിയത് ജൂലൈ 12 നു മാത്രമാണ്. സർക്കാർ ഇക്കാര്യത്തിൽ മനസിരുത്തുകയും വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ സർക്കാരിന് ഇത് ആദ്യമേ ചെയ്യാനാവുമായിരുന്നു. മുൻ ഓർഡിനൻസിലെ തെറ്റുകൾ ഗൗരവം ഉള്ളതാണ്. ഇവ അറിയാതെ സംഭവിച്ചതാണെന്ന് കരുതാനാവില്ല. തെറ്റു തിരുത്തിയെന്ന് സർക്കാർ പറയുന്നു. ഓർഡിനൻസിന്റെ മെറിറ്റിനെക്കുറിച്ചോ സാധുതയെക്കുറിച്ചോ ഒന്നും പറയുന്നില്ല. സമയബന്ധിതമായി ഓർഡിനൻസ് ഇറക്കിയിരുന്നെങ്കിൽ നിയമനടപടികൾ ആവശ്യമായി വരില്ലായിരുന്നു. സമയവും ലാഭിക്കാമായിരുന്നു. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സമിതി നിശ്ചയിച്ച താല്കാലിക ഫീസ് കൗണ്‍സലിംഗിന്റെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്താൻ എൻട്രൻസ് കമ്മീ ഷണറടക്കമുള്ള അധികൃതർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
സ്വാശ്രയ മെഡിക്കൽ കോളജ്: ഫീസ് നിർണയ സമിതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു
02:30 AM Jul 18, 2017 | Deepika.com