തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗിൽ കേരളത്തിൽ നിന്നുവോട്ടവകാശമുള്ള 139 എംഎൽഎമാരിൽ 138 പേരുടെ വോട്ടും പ്രതിപക്ഷസ്ഥാനാർഥിയായ മീരാകുമാറിന്. ബിജെപി അംഗം ഒ. രാജഗോപാലിന്റെ വോട്ട് എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനും ലഭിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എംപിയായി വിജയിച്ചതിനെത്തുടർന്ന് വേങ്ങര മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതിനാൽ 139 എംഎൽഎമാർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
138 എംഎൽഎമാർ കേരള നിയമസഭയിലും ചികിത്സാർഥം ചെന്നൈയിലായിരുന്ന മുസ്ലിം ലീഗ് അംഗം പാറയ്ക്കൽ അബ്ദുള്ള ചെന്നൈ നിയമസഭയിലും വോട്ട് രേഖപ്പെടുത്തി. ഇടതു, വലതു മുന്നണികളും കേരള കോണ്ഗ്രസ്- എമ്മും പി.സി. ജോർജും മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാവും കേരളം. നിയമസഭയുടെ 604-ാം നമ്പർ മുറിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തായി ക്രമീകരിച്ചത്. രാവിലെ 10 മുതലായിരുന്നു പോളിംഗ്. 9.50 ഓടെ എംഎൽഎമാർ ബൂത്തിനു മുന്നിൽ നിരന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഒന്നാമതായി വോട്ട് രേഖപ്പെടുത്തിയത്. ഇ.പി. ജയരാജൻ, എം. വിൻസെന്റ്, പി.ടി. തോമസ്, അനിൽ അക്കര എന്നിവരാണ് തുടർന്ന് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആറാമനായി വോട്ട് രേഖപ്പെടുത്തി.
പത്തരയോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വോട്ട് രേഖപ്പെടുത്തി. 11 ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എത്തി വോട്ട് രേഖപ്പെടുത്തി. ബിജെപി അംഗമായ ഒ. രാജഗോപാൽ 11.30 ഓടെയാണ് വോട്ട് രേഖപ്പെടുത്തിയത്.
കെ.എം. മാണിയുടെ നേതൃത്വത്തിൽ കേരള കോണ്ഗ്രസ്-എം അംഗങ്ങൾ പ്രത്യേക യോഗം ചേർന്നതിനു ശേഷമാണ് ഒരുമിച്ചു വന്ന് വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ പന്ത്രണ്ടോടെ വോട്ട് ചെയ്തു. കെ.ജെ. മാക്സിയാണ് ഏറ്റവും അവസാനം വോട്ട് ചെയ്തത്.
സംസ്ഥാനത്ത് ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 152 ആണ്. ഇത്തരത്തിൽ 91 എംഎൽഎമാരുളള്ള എൽഡിഎഫിന് 13,832 വോട്ട് മൂല്യം ഉണ്ട്. യുഡിഎഫിലെ 39 എംഎൽഎമാരും വോട്ട് ചെയ്തു. ഇവരുടെ വോട്ട്മൂല്യം 5928 ആണ്.കേരള കോണ്ഗ്രസ് -എമ്മിലെ ആറു എംഎൽഎമാരുടെ 912 വോട്ട് മൂല്യവും പി.സി. ജോർജിന്റെ 152 വോട്ടു മൂല്യവും മീരാകുമാറിനു കിട്ടും. ഒ.രാജഗോപാലിന്റെ 152 വോട്ട് മൂല്യം കോവിന്ദിനും കിട്ടും.
സംസ്ഥാനത്തു നിന്നുള്ള എംപിമാരെല്ലാം ഡൽഹിയിലാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ 10 മുതൽ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എസ്. ശർമ , ഒ. രാജഗോപാൽ എന്നിവരായിരുന്നു പോളിംഗ് ഏജന്റുമാർ. വൈകുന്നേരം അഞ്ചിന് പോളിംഗ് ഏജന്റുമാരുടെയും ഒബ്സർവരുടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സാന്നിധ്യത്തിൽ കേരളത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ് വോട്ട് ചെയ്ത പെട്ടികൾ സീൽ ചെയ്ത് ഡൽഹിയിലേയ്ക്ക് അയച്ചു.
കേരള നിയമസഭയുടെ ഭൂരിപക്ഷം വോട്ട് മീരാകുമാറിന്
02:15 AM Jul 18, 2017 | Deepika.com