കൊച്ചി: നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വരാതിരിക്കാനുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചു. ദിലീപിന്റെ കൈവശം നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. അടുത്ത സമയത്തു വിദേശ സന്ദർശനം നടത്തിയ നടന്റെ സുഹൃത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണ് വിദേശത്തേക്കു കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഈ ദൃശ്യങ്ങൾ വിദേശത്തുനിന്നു ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാതിരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. അതേസമയം, റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റ് അപ്രത്യക്ഷമായി. നേരത്തേ ഹാക്കർമാർ ദിലീപിന്റെ വെബ്സൈറ്റ് തകർക്കുകയും അഴിക്കുള്ളിൽ നിൽക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ സൈറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സൈറ്റ് അപ്രത്യക്ഷമായിരിക്കുന്നത്.
ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി പകർപ്പും ഇന്നലെ പുറത്തു വന്നു. താരത്തിനു ജാമ്യം നിഷേധിച്ചതു സമാന ചിന്തയുള്ളവർക്കുള്ള സന്ദേശമാണ്. ജാമ്യത്തിൽ വിട്ടാൽ പ്രതി തെളിവു നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ബോധ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെതിരായ കുറ്റങ്ങൾ ഗുരുതരമാണ്. അവ ലഘൂകരിച്ചു കാണാൻ കോടതിക്കു കഴിയില്ല. കേസ് തെളിയിക്കുന്നതിനായി ദിലീപിനെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കാമെന്ന നിർദേശവും കോടതി മുന്നോട്ടുവയ്ക്കുന്നുണ്ട്. ശനിയാഴ്ച ദിലീപ് നൽകിയ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയിരുന്നു. ഇതേതുടർന്ന് ഇന്നലെ ഹൈക്കോടതിയിൽ ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വരാതിരിക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചു
02:15 AM Jul 18, 2017 | Deepika.com