തൃശൂർ: ആനയൂട്ടിന് നൂറുകണക്കിനു ഭക്തർ പുലർച്ചെ മുതൽ വടക്കുന്നാഥക്ഷേത്ര സന്നിധിയിലെത്തി. കർക്കടകം ഒന്നായ ഇന്നലെ രാവിലെയാണ് ആനയൂട്ട് നടന്നത്. ആനയൂട്ടിനു മുന്നോടിയായി ക്ഷേത്രംതന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് ഹോമത്തിനു തിരി തെളിച്ചു.
മഴയെ അവഗണിച്ചെത്തിയ ഭക്തർ വടക്കുന്നാഥ ക്ഷേത്ര മുറ്റത്ത് ആനകൾക്ക് ഉരുള നൽകാൻ ഉൗഴം കാത്തുനിന്നു. ഏറ്റവും ചെറിയ പിടിയാനയായ തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്കു ക്ഷേത്രം മേൽശാന്തി കൊറ്റംപിള്ളി നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിനു തുടക്കമായത്. വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 54 ആനകൾ ഊട്ടിൽ പങ്കെടുത്തു. സുരേഷ് ഗോപി എംപിയും ഇന്നലെ ക്ഷേത്ര സന്നിധിയിലെത്തിയിരുന്നു. നാല്പതോളം പൂജാരിമാരുടെ സഹകാർമികത്വത്തിൽ നടത്തിയ ഹോമത്തിനുശേഷമാണ് ആനയൂട്ടിനു തുടക്കംകുറിച്ചത്. ആനകളെ ഉൗട്ടാൻ ശർക്കര, നെയ്യ്, മഞ്ഞൾപൊടി എന്നിവ ചേർത്ത 500 കിലോ അരിയുടെ ചോറാണ് ഒരുക്കിയിരുന്നത്. കരിമ്പ്, പൈനാപ്പിൾ, ചോളം, കക്കിരിക്ക, തണ്ണിമത്തൻ, പഴം തുടങ്ങിയ പഴവർഗങ്ങളും പ്രത്യേക ഒൗഷധക്കൂട്ടുകളും നൽകി.
തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ഉരുള നൽകി ആനയൂട്ടിനു തുടക്കം
02:15 AM Jul 18, 2017 | Deepika.com