കണ്ണൂർ: എംബിബിഎസ് പ്രവേശനത്തിന് മാനേജ്മെന്റ് സുതാര്യത കാണിച്ചില്ലെന്ന കാരണത്താൽ പ്രവേശന മേൽനോട്ട കമ്മിറ്റി റദ്ദുചെയ്ത അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ഭാവി തുലാസിൽ. ഒരുവർഷം എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയ നൂറ്റമ്പതോളം വിദ്യാർഥികൾ ഇനി എന്തുചെയ്യണമെന്നറിയാതെ സർക്കാരിന്റേയും കോടതിയുടേയും വാതിലിൽ മുട്ടുകയാണ്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച്, മെഡിക്കൽ കൗൺസിലും അതോടൊപ്പം സർക്കാരും ആരോഗ്യസർവകലാശാലയും അംഗീകരിച്ച കോളജിലാണു വിദ്യാർഥികൾ പഠനം നടത്തിയത്. വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് കണ്ണൂർ മെഡിക്കൽ കോളജ് പേരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച അത്യപൂർവമായ ദുരന്തമാണിതെന്ന് അസോസിയേഷൻ പറഞ്ഞു. കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ഒരുവർഷം പഠനം പൂർത്തിയാക്കിയതിനുശേഷം പുറത്താക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മാനേജ്മെന്റ് ചെയ്ത തെറ്റിന് വിദ്യാർഥികളാണു ശിക്ഷിക്കപ്പെടുന്നത്.
മാനേജ്മെന്റിനെ പ്രോസിക്യൂട്ട് ചെയ്ത് അർഹരായ വിദ്യാർഥികളെ തുടർപഠനത്തിന് അനുവദിക്കണമെന്നും രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടു. മെഡിക്കൽ കൗൺസിൽ നിർദേശിച്ച മെറിറ്റ്, ഹാജർ, ക്ലിനിക്കൽ പരിശീലനം എന്നീ മൂന്നു കാര്യങ്ങളും വിദ്യാർഥികൾ പൂർത്തീകരിച്ചിട്ടുണ്ട്. അർഹരായ വിദ്യാർഥികളെ പഠിപ്പിക്കാനും അനർഹരെ മാറ്റിനിർത്താനും ഹൈക്കോടതി നേരത്തെ മേൽനോട്ടസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരിശോധന നടത്താൻ നിർവാഹമില്ലെന്നു ചൂണ്ടിക്കാട്ടി മേൽനോട്ട സമിതി മുഴുവൻ പേരെയും പുറത്താക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്കും നിവേദനം നൽകിയിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കണ്ണൂർ മെഡിക്കൽ കോളജ് പേരന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.പി. മാനു, കെ.വി. കൃഷ്ണൻ, കെ.പി. മഹ്ഷൂഖ്, വിദ്യാർഥികളായ നിഹാല, കെ. ആദിത്യ എന്നിവർ പങ്കെടുത്തു.
കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഭാവി തുലാസിൽ
02:02 AM Jul 18, 2017 | Deepika.com