തൃശൂർ: നഴ്സ് സമരം മൂലം സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കാതിരുന്ന വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചതായി പരാതി. പൊന്നാനി സ്വദേശി വിജയരാഘവനാണ് (52) കഴിഞ്ഞദിവസം മരിച്ചത്.
ഈ മാസം ഒമ്പതിനാണ് വിജയരാഘവനും മകൻ വിഘ്നേഷിനും (12) അപകടത്തിൽ പരിക്കേറ്റത്. പൊന്നാനിയിൽവച്ചായിരുന്നു അപകടം. ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, നഴ്സുമാരുടെ സമരം നടക്കുന്നതിനാൽ 14ന് ഇരുവരെയും വീട്ടിലേക്ക് പറഞ്ഞയയ്ക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് പിറ്റേദിവസം ഇതേ ആശുപത്രിയിലടക്കം തൃശൂരിലെ അഞ്ച് ആശുപത്രികളിൽ എത്തിച്ചുവെങ്കിലും ചികിത്സിക്കാൻ നഴ്സുമാരില്ലാത്തതിനാൽ കിടത്തിചികിത്സയ്ക്ക് ആശുപത്രി അധികൃതർ തയാറായില്ല. തുടർന്നു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിജയരാഘവൻ ഞായറാഴ്ച വൈകീട്ടോടെ മരിച്ചു.
ഐഇഎസ് സ്കൂളിലെ അധ്യാപികയായ വിജിയാണ് വിജയരാഘവന്റെ ഭാര്യ. വിജയ് ഇന്ദ്രദേവ് മകനാണ്. ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.
ചികിത്സ കിട്ടിയില്ലെന്നു പരാതി; അപകടത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ മരിച്ചു
01:57 AM Jul 18, 2017 | Deepika.com