കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്കെതിരേ പുതിയൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. നിർമാതാവ് ജോണി സാഗരികയുടെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്. ആറുവർഷം മുന്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനാണ് കേസ്.
സംഭവ സമയത്ത് പൾസർ സുനി ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. ‘ഓർക്കൂട്ട് ഓർമക്കൂട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് കേസ്.
എറണാകുളത്തുനിന്ന് സിനിമയുടെ ലൊക്കേഷനിലേക്ക് പോകവേ വാഹനത്തിന്റെ റൂട്ട് മാറിപ്പോകുന്നത് കണ്ട നടി ഭർത്താവിനേയും നിർമാതാവിനേയും അറിയിച്ചതിനെ തുടർന്ന് സുനി ഇവരെ കുമ്പളത്തുള്ള റമദ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് ഈ ഹോട്ടലിൽ നടിക്കായി മുറി ബുക്കുചെയ്തിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
അന്ന് നടിയുടെ ഭർത്താവ് പരാതി പറഞ്ഞെങ്കിലും ആരും കേസിനെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്നു പോലീസ് പറയുന്നു. അന്ന് നടിയുടെ കൂടെ മറ്റൊരു നടികൂടി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഇവർ യാത്ര ഒഴിവാക്കി.
സുനിയെ ചോദ്യം ചെയ്തതിനിടെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ ജോണി സാഗരികയെ എറണാകുളം സെൻട്രൽ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം സുനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2011 നവംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.
മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പൾസർ സുനിക്കെതിരേ പുതിയ കേസ്
01:57 AM Jul 18, 2017 | Deepika.com