തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിച്ചതിൽ സർക്കാർ പാവപ്പെട്ടവരെയും സാധാരണക്കാരെയും വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നക്കാപ്പിച്ച ഫീസ് കുറവ് വരുത്തുക മാത്രമാണ് സർക്കാർ ചെയ്തത്. രണ്ടു മിനിറ്റ് കൊണ്ട് പാകം ചെയ്ത നൂഡിൽസ് എന്നാണ് സ്വാശ്രയ ഓർഡിനൻസിനെ ഹൈക്കോടതി വിമർശിച്ചത്. ഇതു സർക്കാരിനുള്ള തിരിച്ചടിയാണ്. അമ്പതിനായിരം രൂപ എംബിബിഎസിന് ഫീസ് കുറച്ചുവെന്ന് പറയുമ്പോൾ ഡെന്റലിനു ഫീസ് കൂട്ടുകയാണു സർക്കാർ ചെയ്തത്. പാവപ്പെട്ടവർക്ക് ഈ ഫീസ് വർധന താങ്ങാൻ കഴിയില്ലെന്നതുകൊണ്ട് അവർക്ക് സ്കോളർഷിപ്പ് നൽകാൻ സർക്കാർ തയാറാവുകയാണു വേണ്ടത്. യാതൊരു കാര്യക്ഷമതയോ അവധാനതയോ കാണിക്കാതെ മെഡിക്കൽ, ഡെന്റൽ ഫീസ് നിശ്ചയിച്ചതിലൂടെ സർക്കാർ പാവപ്പെട്ട വിദ്യാർഥികൾക്കു പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വേതന വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം എത്രയും പെട്ടെന്ന് ഒത്തു തീർപ്പാക്കണമെന്ന് താൻ മുഖ്യമന്ത്രിയോടു വീണ്ടും ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച നടത്തുന്ന ചർച്ചയിൽ ഇതിൽ തിരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം
തിരുവനന്തപുരം: പ്രവേശന മേൽനോട്ട കമ്മിറ്റി പ്രവേശനം റദ്ദാക്കിയതുമൂലം പഠനം മുടങ്ങിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
2016 - 17 എംബിബിഎസ് ബാച്ചിലെ 150 വിദ്യാർഥികളുടെ പ്രവേശനമാണു മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് ജസ്റ്റീസ് ജയിംസ് കമ്മിറ്റി റദ്ദാക്കിയത്. ഇതിനെതിരേ മാനേജ്മെന്റ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും പ്രവേശനം റദ്ദാക്കിയ തീരുമാനം കോടതികൾ ശരിവയ്ക്കുകയായിരുന്നു. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയ്ക്കും വീഴ്ചയ്ക്കും വിദ്യാർഥികളെ ശിക്ഷിക്കുന്നതു ശരിയല്ലെന്നു രമേശ് ചെന്നിത്ത ല ചൂണ്ടിക്കാട്ടി
സ്വാശ്രയ മെഡിക്കൽ ഫീസ് വർധന: സർക്കാർ പാവപ്പെട്ടവരെ വഞ്ചിച്ചുവെന്ന് രമേശ് ചെന്നിത്തല
01:57 AM Jul 18, 2017 | Deepika.com