പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ്‍ തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

10:25 AM Aug 14, 2023 | Deepika.com
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ തിങ്കളാഴ്ച ഇഡിക്ക് മുന്നിലെത്തില്ല. ആരോഗ്യപ്രശ്നം നിമിത്തം ഹാജരാകില്ലെന്നാണ് വിശദീകരണം. രാവിലെ 11ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ഹാജരാകണമെന്ന് ലക്ഷ്മണനോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സുരേന്ദ്രനോട് ഈ മാസം 16നും സുധാകരനോട് 18നും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ പുരാവസ്തു തട്ടിപ്പ് കേസില്‍ മൂന്നുപേരെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. സുരേന്ദ്രനെ ഒരു തവണ ഇഡി ചോദ്യം ചെയിരുന്നു.

മുൻപ് ക്രൈംബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഐജി ലക്ഷ്മണ്‍ ഹാജരായിരുന്നില്ല. സുരേന്ദ്രന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ലക്ഷ്മണിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഐജി ലക്ഷ്മണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

എന്നാല്‍ പിന്നീട് ഈ നിലപാടില്‍ നിന്നും ലക്ഷ്മണ്‍ പിന്നോക്കം പോയിരുന്നു. പുരാവസ്തു തട്ടിപ്പുകേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ തന്‍റെ അറിവോടെയല്ലെന്നായിരുന്നു ലക്ഷ്മണിന്‍റെ നിലപാട്.