തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. സഹോദരങ്ങളായ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ .
നരുവാം മൂട് ഐക്കോട്ടുകോണം മുക്കാം പാലമൂട് ആരോൺ ഭവനിൽ സൂസൺ എന്ന് വിളിക്കുന്ന സാം . ജെ വത്സലൻ (47) ആണ് മരിച്ചത്.
സംഭവവുമായി ബണ്ഡപ്പെട്ട് നെല്ലിമൂട് ചരുവിള കനാൻ മെലഡിയിൽ ഡേവിഡ് രാജ് ( 45), സമ്പത്ത് രാജ് (37), മാരായമുട്ടം ചുള്ളിയൂർ വല്ലാവിളഗോൽഗത്താ ഭവനിൽ സാം രജ് (47) എന്നിവരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദുബായിൽ മ്യൂസിക് ലക്ചററായ ഡേവിഡ് രാജും പിഎച്ച്ഡി ഫാക്കൽറ്റി ആയ ഡോ. ലീനയും കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ എത്തിയത്.
ലീനയുടെ വീടും പറമ്പും നോക്കിപ്പരിപാലിച്ചിരുന്നത് സാം ജെ.വത്സലനാണ്.
ഇയാളെ മാറ്റി മറ്റൊരാളെ നിയമിച്ചതിലുള്ള വിരോധത്തിലാണ് മദ്യലഹരിയിൽ വീട് കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ എത്തിയ സാം .ജെ. വത്സലൻ വീടിന്റെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും സാം മടങ്ങിപ്പോയി.
രാത്രി പന്ത്രണ്ടോടെ മറ്റൊരാളൊടൊപ്പം ബൈക്കിൽ എത്തിയ സാം വീട്ടിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു. വാക്കേറ്റവും പിടിവലിക്കുമിടയിൽ തലയ്ക്കടിയേറ്റ് സാം നിലത്തു വീണു.
രക്തം വാർന്ന് കിടന്ന ഇയാളെ കാഞ്ഞിരംകുളം പോലീസ് എത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.
10-ഓളം ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വീട് കയറി ആക്രമിക്കാനെത്തിയ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു
05:34 AM Aug 14, 2023 | Deepika.com